Tuesday, December 30, 2014

തീണ്ടാരി പുരകള്‍

ഇന്ത്യന്‍ ഭക്ഷണം ഇഷ്ടമാണെങ്കിലും യോഗ ക്ലാസ്സില്‍ ദിവസവും പോകുമെങ്കിലും  സായിപ്പുമാര്‍ ബഹു ഭൂരിപക്ഷത്തിന്‍റെയും  വിചാരം ഒരുവിധം ഇന്ത്യക്കാരോക്കെയും ചേരികളില്‍ കഴിയുന്ന വൃത്തി ഹീനരായ ഒരു അപരിഷ്കൃത ജനസമൂഹം ആണെന്നാണ് .  ബാംഗ്ലൂര്‍ ഫ്ലാറ്റില്‍ അതിഥിയായി എത്തിയ ഫ്രഞ്ച് കാരി മദാമ്മയുടെ ( കസിന്‍റെ കൂട്ടുകാരി )  "ഓ.. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് വെച്ച് നിങ്ങളുടെ വീട് ഭയങ്കര നല്ലതാണല്ലോ  "  എന്ന കമന്റും നാട്ടിലെ  വീട് കാണിച്ചപ്പോള്‍ ഇവിടുത്തെ ഒരു കൂട്ടുകാരി  "ഓ.. നീ ഭയങ്കര പണക്കാരി ആണല്ലേ.. ഇന്ത്യയില്‍ അങ്ങനെ ഒരു വീട്ടില്‍ എത്ര പേര്‍ക്ക് കഴിയാന്‍ പറ്റും " എന്ന് ചോദിച്ചതും മകളുടെ കൂട്ടുകാരി  ഒരവസരത്തില്‍ റോഡിന്‍റെ വശത്ത് മൂത്രമൊഴിച്ചപ്പോള്‍ ആ കൊച്ചിന്റെ അമ്മ എന്നോട് "ഇന്ത്യന്‍ സ്റ്റൈല്‍"  എന്ന് പറഞ്ഞു കണ്ണിറുക്കിയതും ഒക്കെ ഉദാഹരണങ്ങള്‍ മാത്രം.  ഈ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴൊക്ക  ദേശസ്നേഹം ഞരമ്പില്‍ രോഷമായി തിളച്ചുവെങ്കിലും ഞാന്‍ കണ്ടതിലും കൂടുതല്‍ ഇന്ത്യ അവരൊക്കെ കണ്ടിട്ടുണ്ടായിരുന്നു. ഇന്ത്യയുടെ വാലറ്റത്തെ നാല് സംസ്ഥാനങ്ങള്‍ മാത്രം കണ്ടിട്ടുള്ള എനിക്കെങ്ങിനെ തര്‍ക്കിക്കാനാവും എന്നേക്കാള്‍ കൂടുതല്‍ ഇന്ത്യ കണ്ടിട്ടുള്ള അവരോട്.

അപ്പോഴൊക്കെ എന്‍റെ ആയുധം "എന്‍റെ കേരളം "  ആയിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തെ എന്‍റെ സ്വര്‍ഗം. ഇന്ത്യയില്‍ എന്‍റെ നാട്ടില്‍ ചേരികളില്ല. ഞങ്ങള്‍ പെണ്‍ഭ്രൂണഹത്യ നടത്താറില്ല, ഞങ്ങള്‍    നൂറു ശതമാനം  സാക്ഷരരാണ്. ഞങ്ങളുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പോലെ തന്നെ പഠിക്കാന്‍ പോവുന്നു... എന്നൊക്കെ ഞാന്‍ എന്‍റെ വാദമുഖങ്ങള്‍ നിരത്തുന്നു.  ഒരു ബലത്തിന് ഈ ലിങ്കും അവര്‍ക്ക് വായിക്കാന്‍ കൊടുക്കുന്നു. http://www.theglobeandmail.com/globe-debate/as-they-say-in-kerala-theres-more-to-life-than-gdp/article4309924/

അങ്ങനെ ഒരു വിധം സായിപ്പുമാരെയും  മദാമ്മമാരെയും  ഒക്കെ ഇന്ത്യയുടെ തെക്കേ അറ്റത്ത്‌  ഉട്ടോപ്യ പോലെ സുന്ദരമായ ഒരു സ്ഥലമുണ്ടെന്നു ഞാന്‍ വിശ്വസിപ്പിക്കുന്നു. ഞാനും ആ വിശ്വാസത്തില്‍ സമാധാനത്തോടെ ഇരിക്കുന്നു.

ഇങ്ങനെ ഒരു സായിപ്പിനോട്‌ കേരള  ടൂറിസം പ്രൊമോഷന്‍ പോലെ വാ തോരാതെ സംസാരിച്ച ഒരു ദിവസമാണ് ഞാന്‍ ആ വാര്‍ത്ത‍ കണ്ടത്.  അയ്യപ്പന്മാരുണ്ടെന്ന കാരണം പറഞ്ഞു ഒരു സ്ത്രീയെയും കുട്ടികളെയും ബസില്‍ നിന്ന് ഇറക്കിവിട്ടത്. പിന്നെ തുടരെ തുടരെ അതാ ..  "ആര്‍ത്തവമേ... മഹാശാപമേ.." ചിരിക്കണമോ കരയണമോ എന്നറിയാത്ത അവസ്ഥയിലായി ഞാന്‍.  'എന്‍റെ കേരളം എത്ര സുന്ദരം ' എന്നൊക്കെ പറഞ്ഞു ഞാന്‍ എന്നെത്തന്നെ പറ്റിക്കാന്‍ ശ്രമിക്കുന്നുവോ എന്നൊരു സംശയം. കേഴൂ  കേരളമേ, "നിന്‍റെ പെണ്മക്കളിന്നും അടുക്കളക്കാരികള്‍, വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍, നരന്നു ഗര്‍ഭാധാന പാത്രങ്ങള്‍"  . അവര്‍ക്ക് മാത്രം കാലം മുന്നോട്ടു പോവുമ്പോള്‍ വിലക്കുകളും വിലങ്ങുകളും കൂടി വരുന്നു. എത്ര വലിയ human development index ആണെങ്കിലെന്താ നിന്‍റെ പെണ്മക്കള്‍ ഇന്നും ഇവിടെ മനുഷ്യരില്‍ പെട്ടതല്ല.  അവളുടെ ശരീരത്തിന് അശുദ്ധിയുണ്ടത്രേ. ആണിന് ആവശ്യമില്ലാത്തപ്പോള്‍ അവള്‍ തീണ്ടാപ്പാടകലെ നില്‍ക്കണം. അവളാണ് ഇന്നും ഏറ്റവും അധകൃത വര്‍ഗ്ഗം. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും  ആരാധനാലയങ്ങളില്‍ കയറാന്‍ വിലക്കും  ഒക്കെ ഇന്നും   അവള്‍ക്കു ബാധകമാണ്.  എന്‍റെ പൊന്നു വിശ്വാസികളേ, ശരിക്കും നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ, ഒരു പെണ്ണിനേയും കുട്ടികളെയും വഴിയില്‍ ഇറക്കി വിടുന്നതാണ് അവളുടെ ആര്‍ത്തവത്തിന്റെ  സാമീപ്യത്തെക്കാളും  ദൈവത്തിനു അഭികാമ്യം എന്ന്?

നമ്മുടെ ശരീരത്തിലെ ജൈവ പ്രവര്‍ത്തനങ്ങളും, പ്രക്രിയകളും അത് ആര്‍ത്തവമായാലും  ലൈംഗികതയായാലും  അതൊക്കെ സ്വാഭാവികമാണെന്നും ആവശ്യമില്ലാത്ത പരിവേഷങ്ങള്‍ അതിനൊന്നും ചാര്‍ത്തി കൊടുക്കേണ്ട ആവശ്യമില്ല എന്നും നമുക്കെന്നാണ് തിരിച്ചറിയാനാവുക? നമ്മുടെ പെണ്‍കുട്ടികള്‍ എന്നാണ് സ്വന്തം ശരീരത്തിലെ ഈ പ്രക്രിയയില്‍ അപമാനമായി ഒന്നുമില്ല എന്ന് മനസിലാക്കുക? ആര്‍ത്തവം യാതൊരു വിലക്കുകളും എല്പിക്കാത്ത ഒരു മതത്തിലാണ് ഞാന്‍ വളര്‍ന്നത്‌. അങ്ങനെ ഒരു നന്മ എങ്കിലും ആ മതവിഭാഗത്തിനുണ്ടെന്നു ഞാന്‍ ആശ്വസിക്കുന്നു. ഒരു ചെറിയ വിഭാഗം പെണ്‍കുട്ടികള്‍ എങ്കിലും അതൊരു അശുദ്ധിയാണെന്ന് ചിന്തിക്കാതെ വളര്‍ന്നു വരുമല്ലോ.  അങ്ങനെ ഒരു മതവും ആര്‍ത്തവം എത്തുന്നതിനു വളരെ മുന്‍പ് തന്നെ അതിന്‍റെ ശാസ്ത്രം പറഞ്ഞു തന്ന ഒരപ്പനും ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് എനിക്കതൊരിക്കലും ഒരു അദ്ഭുത അശുദ്ധി ആയിരുന്നില്ല  ( അപ്പാ, അപ്പനാണ് ഞാന്‍ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ് ) .  പക്ഷെ, ഒറ്റയ്ക്ക് മൂലയ്ക്ക് മാറിയിരുന്നു കരഞ്ഞ സഹപാഠിയോട് എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ "ഞാന്‍ മൂത്രമൊഴിച്ചപ്പോള്‍ രക്തം വരുന്നു. എനിക്കെന്തോ വലിയ രോഗമാണെന്ന് തോന്നുന്നു" എന്ന ഉത്തരം കേട്ട് ഞെട്ടിയത് എന്‍റെ സ്വന്തം അനുഭവം.  ശരിയായ sexual education  ഇല്ലാത്ത നമ്മുടെ നാട്ടില്‍ അതൊരു പുതുമ അല്ല എന്നെനിക്കു തോന്നുന്നു.  സാനിട്ടറി നാപ്കിന്‍  ഉപയോഗിച്ചാല്‍ ദൈവം കോപിക്കും എന്ന് വിശ്വസിച്ച അമ്മ ഉണ്ടായിരുന്നത് കൊണ്ട് തുണിയുടെ കഷ്ടപ്പാടില്‍ നിന്ന് മോചനം കിട്ടാത്ത കൂട്ടുകാരി, പാഡ് വാങ്ങാന്‍ മടിയാണ്.. വാങ്ങിത്തരുമോ എന്ന് ചോദിച്ച മറ്റൊരു കൂട്ടുകാരി ... ഇതൊന്നും എന്‍റെ ഭാവനയല്ല. ബസില്‍ ഒരു പുരുഷന്‍റെ അടുത്ത് ഒഴിഞ്ഞു കിടന്നിരുന്ന സീറ്റില്‍ ഇരുന്നു സ്കൂളില്‍ എത്തിയപ്പോള്‍ ഒരു സഹപാഠി എന്നോട് ചോദിച്ചു "ആര്‍ത്തവം ആയിരുന്നില്ലല്ലോ.. ആ സമയത്ത് ആണുങ്ങളുടെ അടുത്തിരുന്നാല്‍ ഗര്‍ഭിണി ആവും "  എന്ന്. പ്രത്യുല്പാദന പ്രക്രിയയെ പറ്റി ഏകദേശ ബോധമുണ്ടായിരുന്ന ഞാന്‍ എന്ത് മറുപടി പറയണം എന്നറിയാതെ വിഷമിച്ചു.  ആര്‍ത്തവ കാലത്തെ തൊട്ടു കൂടായ്മയും തീണ്ടികൂടായ്മയും അതിന്‍റെ കഷ്ടപ്പാടുകളും ഒക്കെ സ്കൂള്‍ കാലഘട്ടത്തില്‍ കൂട്ടുകാരികള്‍ പങ്കു വെച്ചിരുന്നു. അതൊക്കെ പത്തു പതിനഞ്ചു വര്‍ഷം മുമ്പല്ലേ, കാലമെത്ര കടന്നു. ഇന്നതൊക്കെ മാറിയിട്ടുണ്ടാവും എന്ന് കരുതി ഇരുന്നിരുന്ന എനിക്ക് ഒരു അടി കിട്ടിയ പ്രതീതി ആയിരുന്നു ആ ബസ്‌ സംഭവവും തുടര്‍ന്ന് പലരുടെയും അഭിപ്രായ പ്രകടനങ്ങളും.

ആ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് ദാ അടുത്ത സംഭവം.  ഈശ്വരാ, കടുത്ത കുറ്റവാളികളെ ചെയ്യുന്നത് പോലെ ഇങ്ങനെ ജോലിക്കാരെ പരിശോധിക്കാന്‍ ഏതു ഈദി അമീന്‍റെ നാട്ടിലാണ് നാമിപ്പോ ജീവിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ ഒന്നും ഈ നാട്ടിലെ സ്ത്രീയ്ക്ക് ബാധകമല്ലേ?  അത് പൊതു വാഹനത്തിലെ യാത്രാ സ്വാതന്ത്ര്യം ആണെങ്കിലും  അവളുടെ സ്വകാര്യത ആണെങ്കിലും. ഇത്ര കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദ്മുയര്‍ത്താന്‍ രാഷ്ട്രീയ പാര്‍ടികളെ പോലും കാണുന്നില്ലല്ലോ...

അതിനിടയില്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും സ്വതന്ത്രമായി ചിന്തിക്കാന്‍ മടിക്കുന്ന ഒരു പാടു സ്ത്രീകള്‍ അതിനെ ഒക്കെ ന്യായീകരിക്കുന്നു. ഏറ്റവും അധികം ഭയം തോന്നുന്നത് അത് കാണുമ്പോള്‍ ആണ്. ആണ്‍സമൂഹം പാടി പഠിപ്പിച്ച കഥകള്‍ ഏറ്റു പാടുന്ന കുറെ തത്തമ്മകള്‍. അവര്‍ക്ക് സ്വന്തം ശരീരത്തിലെ പ്രക്രിയകളോട് അറപ്പും വെറുപ്പും ആണ്. എന്ത് തന്നെ ആയാലും,    social media യെ ന്യൂ ജെനറേഷന്‍ എന്നൊക്കെ കളിയാക്കാന്‍ ഒരുപാടു പേരുണ്ടെങ്കിലും ധീരമായ എതിര്‍പ്പിന്‍റെ സ്വരങ്ങള്‍ ഞാന്‍ അവിടെ കാണുന്നു. ആര്‍ത്തവം അശുദ്ധിയല്ലെന്ന് ധീരമായി പ്രഖ്യാപിക്കുന്ന ഒരു നൂറു പെണ്‍കുട്ടികള്‍. sanitary napkin കളുടെ പടം profile picture ആക്കിയ ഉണ്ണിയാര്‍ച്ചകള്‍. അതെ, വിപ്ലവം ആര്‍ത്തവത്തിലൂടെയും വരും.  നൂറ്റാണ്ടുകളുടെ പഴക്കമുള്ള  അനാചാരങ്ങളല്ല നമ്മുടെ സമൂഹത്തിന്റെ അടിത്തറ. അതല്ല സംസ്കാരം. ആര്‍ത്തവം തീണ്ടാപ്പാടകലെ നില്‍ക്കേണ്ട ഒരു കുറ്റമല്ല.  അത് കുറച്ചു രക്തമാണ്. ഇരുമ്പിന്‍റെ  മണമുള്ള രക്തം. സകല മനുഷ്യനും -  പുരുഷനും സ്ത്രീയ്ക്കും ഒരു പോലെ - ആദ്യ പോഷണം എത്തിക്കുന്ന രക്തം. അതില്‍ അറയ്ക്കാനും വെറുക്കാനും ഒന്നുമില്ല.

Tuesday, December 23, 2014

Christmas on the beach...

ബ്രൌസര്‍ വിന്‍ഡോ തുറക്കുമ്പോള്‍ അതാ ഗൂഗിളില്‍ ഓടുന്ന റെയിന്‍ഡിയര്‍. അത് കാണുമ്പോള്‍ തന്നെ ഒരു സന്തോഷം തോന്നുന്നു. എത്രയൊക്കെ വാണിജ്യവല്ക്കരിക്കപ്പെട്ടതാണെന്ന് പറഞ്ഞാലും ഉത്സവങ്ങളും ആഘോഷങ്ങളും പകര്‍ന്നു തരുന്ന  ആ ഒരു പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്.  ഉള്ളില്‍ എവിടെയോ ഒരു കുട്ടി  സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് പോലെ. ക്രിസ്മസ് ലൈറ്റ് കള്‍ കാണുമ്പോള്‍, കരോളുകള്‍ കേള്‍ക്കുമ്പോള്‍, ട്രീ അലങ്കരിക്കുമ്പോള്‍ പിന്നെ നല്ല ഭക്ഷണം കഴിക്കുമ്പോള്‍... ഒക്കെ മനസ്സില്‍ നിറയുന്ന സന്തോഷം.  ഉത്സവങ്ങളുടെ എല്ലാം അന്തസത്ത  അതാണല്ലോ.. കുടുംബത്തോടും, ബന്ധുക്കളോടും, സുഹൃത്തുക്കളോടും ഒപ്പമുള്ള കുറെ നല്ല നിമിഷങ്ങള്‍.

ബാംഗ്ലൂര്‍ എന്ന ഉദ്യാന നഗരിയില്‍ ക്രിസ്മസിന്‍റെ വര്‍ണപകിട്ടുകള്‍ക്ക് ഒട്ടും തന്നെ കുറവുണ്ടായിരുന്നില്ല. ഷോപ്പിംഗ്‌ മാളുകളിലെ വമ്പന്‍ ക്രിസ്മസ് ട്രീയും, ലൈറ്റുകളും... പക്ഷെ  അന്ന് ക്രിസ്മസിന്റെ ഏറ്റവും വലിയ ആകര്‍ഷണം നാട്ടിലേക്കുള്ള യാത്ര ആയിരുന്നു. കമ്പം, തേനി വഴിയിലെ  സൂര്യകാന്തി പൂക്കളോടും, മുന്തിരിതോട്ടങ്ങളോടും കിന്നാരം പറഞ്ഞു, എന്റെ ഗ്രാമത്തിലേക്കുള്ള ആ നീണ്ട ഡ്രൈവ് . കുമിളി അതിര്‍ത്തി കടക്കുമ്പോള്‍, കേരളത്തിന്‍റെ കാറ്റിനു പോലും വല്ലാത്ത സ്നേഹമുണ്ടെന്ന് തോന്നും (റോഡ്‌ അതോടെ കുളമാകുമെങ്കിലും) ലോകത്തേറ്റവും സുന്ദരം, എന്റെ കേരളം എന്ന് തോന്നിപ്പിക്കുന്ന കുട്ടിക്കാനം മലമടക്കുകളും, മഴ ചാറ്റലുകളും..  പിന്നെ അവസാനം റബ്ബര്‍ തോട്ടങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മനസ്സില്‍ നിറയുന്ന  ഉന്മേഷവും . ഒടുവില്‍ വീട്ടില്‍ എത്തി, കുളിച്ചു ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ ഉള്ള സമാധാനം ... പിന്നെ ബന്ധു വീടുകളും,  നക്ഷത്രവും ക്രിസ്മസ് ട്രീയും രാത്രി വരുന്ന കരോള്‍ സംഘങ്ങളും പാതിരാ കുര്‍ബാനയും   ഒക്കെ ആയി വര്‍ഷത്തിലെ ഏറ്റവുമധികം സന്തോഷം തോന്നുന്ന ദിവസങ്ങള്‍.

ആദ്യമായി ക്രിസ്മസിന്  ദൂരെ ആയി പോയി എന്ന ദുഃഖം ഉണ്ടെങ്കിലും, ഇവിടുത്തെ ക്രിസ്മസ് നിരാശപ്പെടുത്തുന്നില്ല. ചുറ്റുമുള്ള  മനുഷ്യരെല്ലാവരും ആകെ ഒരു സന്തോഷത്തില്‍ ആവുമ്പോള്‍, ലോകം പ്രത്യാശാ ഭരിതമാവുന്നത് പോലെ. ഷോപ്പിംഗ്‌ മാളുകളില്‍ എല്ലാം തിരക്കോട് തിരക്ക്. ക്രിസ്മസ് ഷോപ്പിംഗ്‌ ഒരു ആചരണം തന്നെയാക്കിയ ഒരു ജനത. ക്രിസ്മസ് ഗിഫ്റ്റ് കള്‍ വാങ്ങുന്നതിലും, പൊതിഞ്ഞു ക്രിസ്മസ് ട്രീയുടെ അടിയില്‍ വെക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന മുതിര്‍ന്നവരും , അത് സാന്ത വെച്ചതാണെന്നു വിശ്വസിക്കുന്ന കുട്ടികളും... ആകെ ഒരു ക്രിസ്മസ് വില്ലേജ് :) സാന്ത റിയല്‍  അല്ലെന്നു പറഞ്ഞ എന്റെ മകളെ അവരുടെ കൂട്ടുകാരെല്ലാവരും കൂടെ കൊല്ലാതെ കൊന്നു. ആകെ അങ്കലാപ്പില്‍ വീട്ടില്‍ എത്തിയ അവളോട്‌ ഞാന്‍ പറഞ്ഞു സാന്ത ഇല്ല ...  പക്ഷെ ഇവിടുത്തെ കുട്ടികള്‍ക്ക് അതറിയില്ല, അവരുടെ വിചാരം സാന്ത  റിയല്‍ ആണെന്നാണ്,  മോള്‍ അവരോടു തര്‍ക്കിക്കണ്ട എന്ന്. അല്ല പിന്നെ, ഇത്ര നാളും ട്രീയുടെ അടിയില്‍ ഇല്ലാത്ത ഗിഫ്റ്റ് ഇപ്പൊ വെച്ചിട്ട് സാന്ത  ഇവിടെ മാത്രേ വരൂ എന്ന് പറയാന്‍ പറ്റുമോ..

ചില വീടുകളിലെ അലങ്കാരങ്ങള്‍ കണ്ടു ഞെട്ടി പോയി. പിന്നെ മനസിലായി, സിറ്റി കൌണ്‍സില്‍ മത്സരം നടത്തുന്നുണ്ട്. ഏറ്റവും നന്നായി അലങ്കരിച്ച വീടിനു സമ്മാനം ഉണ്ട്. എന്തായാലും അടുത്തുള്ള ഒരു അലങ്കരിച്ച വീട് പോയി കണ്ടു. ഒരു ചെറിയപെരുന്നാളിനുള്ള ആള്‍ അവിടെ ഉണ്ടായിരുന്നു.






ആരോ പറയുന്നത് കേട്ടു, ഇതിനു സമ്മാന തുകയിലും  കൂടുതല്‍ അലങ്കരിക്കാനുള്ള ചെലവും കറന്റ്‌ ബില്ലും  ആവുമല്ലോ എന്ന്.



ക്രിസ്മസ് ഭൂമിയിലെ  ഭൂരിഭാഗം ആള്‍ക്കാര്‍ക്കും തണുപ്പും മഞ്ഞും  ഒക്കെ ആയിരിക്കെ , ഞങ്ങള്‍ക്ക് മാത്രം ക്രിസ്മസ് വേനലില്‍  ആണല്ലോ എന്ന ഒരു വിഷമം ഇവിടുത്തുകാര്‍ക്കുണ്ടെന്നു തോന്നുന്നു.
എവിടെയോ കണ്ട ഒരു തമാശ:






ആ വിഷമത്തെ ചൂഷണം ചെയ്യാന്‍, വാര്‍നര്‍ ബ്രതേഴ്സ്  മൂവി വേള്‍ഡ് "വൈറ്റ് ക്രിസ്മസ് " എന്ന പരിപാടി നടത്തുന്നുണ്ട്.. ഞങ്ങളും പോയി നോക്കി. കുറച്ചു കൃത്രിമ  മഞ്ഞ്  ഒക്കെ പെയ്യിച്ചു...   സാന്തയും, സാന്തയുടെ കുട്ടിച്ചാത്തന്‍മാരും സ്നോമാനും, ഫെയറികളും    ക്രിസ്മസ് പരേഡും ഒക്കെ ആയി ഒരു ബഹളം . ആളുകളെല്ലാം പക്ഷെ ഭയങ്കര ആവേശത്തിലായിരുന്നു.













അലങ്കാര വിളക്കുകള്‍ നഗരങ്ങളെ അണിയിച്ചൊരുക്കി സുന്ദരമാക്കുന്നത്  കാണാന്‍ ഒരു പ്രത്യേക ഭംഗി ആണ്. നഗര മദ്യത്തില്‍  സിറ്റി കൌണ്‍സില്‍ നടത്തുന്ന ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ഷോ ഉണ്ട്. ടിക്കറ്റ്‌ ഒന്നുമില്ല,  അവിടെ ചെന്ന് നിന്ന് ആര്‍ക്കും കാണാം.നല്ല ഒരു ആള്‍ക്കൂട്ടം എപ്പോഴും അവിടെ ഉണ്ടാവും. പിന്നെ എത്ര ആള്‍ക്കൂട്ടമായാലും, ആരും മര്യാദ വിടാത്തത്‌ കൊണ്ടുള്ള സമാധാനം ഒന്ന് വേറെ തന്നെ.








ഞാന്‍ ഏറെ ശ്രദ്ധിച്ച  ഒരു  കാര്യം നമുക്ക് ഓണം പോലെ ഇവിടെ  ക്രിസ്മസിന് ഒരു ദേശീയ ഉത്സവ പരിവേഷം ആണ്.  മത വിശ്വാസികള്‍ അല്ലാത്തവരും, ട്രീ വെയ്ക്കുന്നു. വീടുകള്‍ ലൈറ്റ് കൊണ്ട് അലങ്കരിക്കുന്നു. ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുന്നു . കൈമാറുന്നു.  എന്‍റെ അടുത്ത സുഹൃത്തുക്കളായ രണ്ടു കുടുംബങ്ങളില്‍ ഞാന്‍ അത് കണ്ടു.  ഒന്ന് ഇവിടുത്തുകാരി ഭാര്യയും ജൂതന്‍ ഭര്‍ത്താവും; മറ്റൊന്ന് ഓസീ ഭര്‍ത്താവും ചൈനക്കാരി ഭാര്യയും.  അവരാരും മതവിശ്വാസങ്ങളൊന്നും  പിന്തുടരുന്നവരല്ല.  പള്ളി കണ്ടിട്ട് പോലുമില്ല. പക്ഷെ  അവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു.  വീട് അലങ്കരിക്കുന്നു. സമ്മാനങ്ങള്‍ കൈ മാറുന്നു. അത് കാണുമ്പോള്‍ ക്രിസ്മസിന് പുതിയ ഒരു  മാനം കൈ വരുന്നത് പോലെ. വടക്കേ ഇന്ത്യന്‍ സുഹൃത്തുക്കളോടൊക്കെ പണ്ട്  ഞാന്‍ അഭിമാനത്തോടെ പറഞ്ഞിരുന്നു - കേരളത്തില്‍ ഞങ്ങളെല്ലാവരും ഓണവും  ക്രിസ്മസും ഒക്കെ ആഘോഷിക്കാറുണ്ട്.  ജാതി മത ഭേദമെന്യേ എന്ന്. ഞാന്‍ വല്ലാതെ അഹങ്കരിച്ചിരുന്ന ആ ജാതി മത ഐക്യം ഒക്കെ ഇപ്പോള്‍ നമ്മുടെ നാടിനു നഷ്ടപ്പെട്ട് തുടങ്ങുന്നു. നമുക്ക് അനാചാരങ്ങള്‍ നിലനിര്‍ത്താന്‍ ആണല്ലോ താത്പര്യം.  ബസില്‍ നിന്ന് കൊച്ചു പിച്ചടക്കം സ്ത്രീകളെ ഇറക്കിവിട്ടൊക്കെ അല്ലേ നാം ഇപ്പോള്‍ മതസ്നേഹം വളര്‍ത്തുന്നത്.


ഇവിടുത്തുകാര്‍ക്ക് ഇന്ത്യന്‍ ഭക്ഷണം  വളരെ ഇഷ്ടമാണ് - അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കറീസ്'. കുറച്ചു  സുഹൃത്തുക്കളെ  ഒക്കെ ഡിന്നറിനു  ക്ഷണിച്ചു. ഇതിനു ഉപ്പില്ല, അതിനു പുളി കുറഞ്ഞു എന്നൊക്കെ പറയുന്ന അതിഥികള്‍ക്ക് പകരം "hmmm... yum yum " എന്ന് പറഞ്ഞു അപ്പം, ഇറച്ചി കറി ഒക്കെ കഴിക്കുന്ന അതിഥികളെ ,സത്യം പറയട്ടെ എനിക്കങ്ങിഷ്ടപ്പെട്ടു (അവര്‍ക്കറിയില്ലല്ലോ ഇതിന്റെയൊക്കെ ശരിക്കുളള രുചി എന്താണെന്നു, അങ്ങനെ ഞാനും ഒരു പാചക വിദഗ്ദ്ധ  ആയി )

ഒടുവിലായി ക്രിസ്മസിന്റെ സന്തോഷം പൂര്‍ണമാക്കിയ ഒരു മലയാളി നന്മയെക്കുറിച്ച് പറയട്ടെ.. .  രണ്ടു മൂന്നു വട്ടം മകളുടെ  നീന്തല്‍ ക്ലാസ്സില്‍ കണ്ടു സംസാരിച്ച പരിചയം മാത്രമേ ഉള്ളെങ്കിലും ക്രിസ്മസ് ദിനത്തില്‍ ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിച്ച ഒരു മലയാളിയുടെ  സ്നേഹം :)  ബന്ധുക്കളൊന്നും  അടുത്തില്ലാതെ ഒറ്റയ്ക്കാവുമല്ലോ ക്രിസ്മസിന് എന്ന് ദുഖിച്ച ഞങ്ങള്‍ക്ക് അതൊരു അദ്ഭുതവും സന്തോഷവും ആയി. ജീവിതത്തെ പ്രകാശ പൂരിതമാക്കുന്ന കൊച്ചു കൊച്ചു നന്മകള്‍.   അതേ, ഉത്സവങ്ങള്‍    ഏതായാലും അത് പറയുന്നത് സ്നേഹത്തിന്റെയും കരുതലിന്റെയും  നന്മയുടെയും കഥകളാണ്. നമുക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്ത്,  പങ്കു വെച്ച് നമ്മുടെ ഉത്സവങ്ങളെ അര്‍ത്ഥ പൂര്‍ണമാക്കാന്‍ ശ്രമിക്കാം. എല്ലാവര്ക്കും ക്രിസ്മസ് മംഗളങ്ങള്‍.



Monday, December 15, 2014

ഞാന്‍ നിങ്ങളുടെ ഒപ്പമുണ്ട് #‎illridewithyou‬

അങ്ങനെ മണിക്കൂറുകള്‍ നീണ്ട ആ ഭീകര നാടകം അവസാനിച്ചു. സിഡ്നിയില്‍ രണ്ടു നിഷ്കളങ്ക ജീവനുകള്‍ പൊലിഞ്ഞു. സമാധാന പ്രേമികളായ ഒരു ജനത ഭയത്തോടെയും, അവിശ്വാസത്തോടെയും പക്ഷെ ധീരതയോടെയും ആ ഭീകര ആക്രമണം അതിജീവിച്ചു. Terrorism  ഭയാനകമാണ്. അതെവിടെ ആണെങ്കിലും. അത് നേരിട്ട് അനുഭവിക്കേണ്ടി വന്നവര്‍ക്കും, നഷ്ടങ്ങള്‍ നേരിടേണ്ടി വന്ന കുടുംബങ്ങള്‍ക്കും അനുശോചനങ്ങള്‍.

എല്ലാ  മുസ്ലിം ഭീകര ആക്രമണങ്ങള്‍ക്ക് ശേഷവും, ഏറ്റവും അധികം ബാധിക്കപ്പെടുന്ന  ഒരു കൂട്ടരാണ് സാധാരണ മുസ്ലിങ്ങള്‍. വെറുപ്പും ഭയവും കലര്‍ന്ന നോട്ടങ്ങളും, comment കളും, ചിലപ്പോള്‍ കൈയേറ്റം വരെയും അവര്‍ക്ക് നേരിടേണ്ടി വരുന്നു. എന്തിന്? മുസ്ലിം വിശ്വാസിയായി എന്ന കുറ്റത്തിനോ...  ആ സാഹചര്യത്തില്‍ ആണ് ഓസ്ട്രേലിയയിലെ #‎illridewithyou‬ എന്ന പ്രചാരണത്തിന്‍റെ പ്രസക്തി.

http://www.abc.net.au/news/2014-12-15/illridewithyou-hashtag-takes-off-following-siege/5969102
അത് തുടങ്ങിയത് ഇങ്ങനെ ആണ്. ഈ ഭീകര ആക്രമണത്തിനിടയില്‍ ട്രെയിന്‍ യാത്രയില്‍  Rachael Jacobs  എന്ന ഓസ്ട്രേലിയക്കാരി ട്രെയിനില്‍ അടുത്തിരുന്ന മുസ്ലിം സ്ത്രീ  ഹിജാബ് ഊരി  മാറ്റുന്നത് കണ്ടു. സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം റേച്ചല്‍ അവരുടെ പിന്നാലെ ഓടി എത്തി പറഞ്ഞു - "അത് തിരിച്ചിടൂ, ഞാന്‍ നിങ്ങളുടെ ഒപ്പം നടക്കാം". അവര്‍ കരഞ്ഞു,  റേച്ചലിനെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഒറ്റയ്ക്ക് നടന്നു. റേച്ചല്‍ ഈ സംഭവം അവരുടെ  facebook പേജില്‍ ഷെയര്‍ ചെയ്തു.  അത് കണ്ട Tessa Kum എന്ന സ്ത്രീ അവരുടെ ട്വിറ്റെര്‍ അക്കൗണ്ടില്‍ എഴുതി - "മതപരമായ വസ്ത്രം അണിഞ്ഞു ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയക്കുന്നെങ്കില്‍ പറയൂ, ഞാന്‍ നിങ്ങളുടെ കൂടെ യാത്ര ചെയ്യാം  #‎illridewithyou‬". അതിശയകരമായ പ്രതികരണങ്ങളാണ് പിന്നെ ഉണ്ടായത്.  അങ്ങനെ ട്വിറ്റെറിലെ #‎illridewithyou‬ എന്ന പ്രചരണം തുടങ്ങി. അത്  അത്ഭുതാവഹമായി വളര്‍ന്നു.

എനിക്ക് അപ്പോള്‍ ഓര്‍മ വന്നത് കുറെ നാളുകള്‍ക്കു മുന്‍പ് നമ്മുടെ ഇന്ത്യയില്‍ ഒരു terrorist അറ്റാക്ക്‌ കഴിഞ്ഞ നാളുകളില്‍ എന്‍റെ ഭര്‍ത്താവു പറഞ്ഞ ഒരു സംഭവം ആണ്. ഓഫീസില്‍ ഒരു മീറ്റിംഗ് നു വേണ്ടി റൂം അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ഒരു മീറ്റിംഗ് റൂമില്‍ നിസ്കരിക്കുന്ന രണ്ടു മനുഷ്യരെ കണ്ടു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു 'നമുക്ക് ദൂരെ പോവാം, ബോംബുണ്ടെങ്കിലോ'.   "അത് കേട്ട്  എല്ലാവരും ചിരിച്ചു. പക്ഷെ എനിക്ക് എന്‍റെ മുസ്ലിം സുഹൃത്തുക്കളെ ഓര്‍മ വന്നു , എനിക്ക് വിഷമം തോന്നി "  എന്നു പറഞ്ഞ  ഭര്‍ത്താവിന്‍റെ ആ വിഷമം എനിക്കും മനസിലാവും. ഒറ്റ നോട്ടത്തില്‍ നിര്‍ദോഷം എന്ന് തോന്നാവുന്ന ഒരു തമാശ. പക്ഷെ എത്ര വലിയ ഒരു hatred  agenda ആണ് അത് പ്രചരിപ്പിക്കുന്നതെന്നു  ഇത്തരം തമാശകള്‍ പറയുന്നതിനു മുന്‍പ് നമ്മള്‍ ഒന്ന് ആലോചിക്കുന്നത് നന്നാവും.

ഓസ്ട്രേലിയക്കാരുടെ ഈ പ്രവര്‍ത്തി എന്നെ അദ്ഭുതപ്പെടുത്തുന്നില്ല.  ഞാന്‍ അത് പലപ്പോഴും അനുഭവിച്ചിട്ടുള്ളതാണ്, മറ്റുള്ളവരോടുള്ള പരിഗണനയില്‍, നമ്മളെക്കാളൊക്കെ എത്ര മുന്നിലാണ് അവര്‍ എന്ന്.  ഉദാഹരണത്തിന് ഓരോ പാര്‍ടിയിലും ഞങ്ങളുടെ തവിട്ടു തൊലി കണ്ടു ഞങ്ങള്‍ മുസ്ലിം അല്ലെങ്കില്‍ ഹിന്ദു ആയേക്കാം  എന്ന് വിചാരിച്ചു 'അത് ബീഫ് ആണ്',  'അത് പോര്‍ക്ക്‌ ആണ്' എന്ന് മുന്നറിയിപ്പ് തരുന്ന ഓസീസ്. അവര്‍ക്കത്‌ ചെയ്യേണ്ട ആവശ്യമില്ല. മറ്റു മതങ്ങളോടും  സംസ്കാരങ്ങളോടും ഉള്ള  അവരുടെ ബഹുമാനവും,  മറ്റു മനുഷ്യരോടുള്ള കരുതലും സ്നേഹവും ഒക്കെ ആണ് അത് പ്രകടമാക്കുന്നത്. നമുക്ക് കണ്ടു പഠിക്കാവുന്ന കുറെ നന്മകള്‍.

 അതെ സമയം, അവിടെ നമ്മുടെ ആര്‍ഷ ഭാരതത്തില്‍ ക്രിസ്മസ് എന്ന ഒരു ഉത്സവം ഇല്ലാതാക്കാന്‍ നമ്മുടെ സര്‍ക്കാര്‍  ശ്രമം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഒരു അമേരിക്കന്‍ പ്രസിദ്ധീകരണത്തില്‍ വായിച്ചത് ഓര്‍മ വരുന്നു - 'ഇന്ത്യക്കാര്‍ മറ്റെവിടെ പോയാലും ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കും, അവര്‍ അവിടെ ന്യൂനപക്ഷം ആയതു കൊണ്ട്. അമേരിക്ക അവരെ നന്നായി ട്രീറ്റ്‌ ചെയ്യണം എന്ന് അവര്‍ ആവശ്യപ്പെടുന്നു, പക്ഷെ ഇതേ ആള്‍ക്കാര്‍ അവരുടെ സ്വന്തം നാട്ടില്‍ ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നു , കാരണം അവിടെ അവര്‍ ഭൂരിപക്ഷമാണല്ലോ'.  അതേ, #‎illridewithyou‬ എന്ന സ്നേഹ പ്രചാരണത്തില്‍ നിന്ന് നമുക്ക് ഒരുപാടു പഠിക്കാനുണ്ട്. എന്നെങ്കിലും, നാമും ഇവരെ പോലെ വളരും എന്ന് പ്രതീക്ഷിക്കുന്നു, മതങ്ങള്‍ക്കും,  ജാതികള്‍ക്കും, തൊലിയുടെ നിറത്തിനും അപ്പുറത്തെ മനുഷ്യസ്നേഹം മനസിലാക്കും എന്ന് പ്രത്യാശിക്കുന്നു.

Wednesday, December 10, 2014

ശോഭനയും ഷോക്ക് ട്രീറ്റ്മെന്റ്റും


ഉടവാള്‍ ഉറയില്‍ നിന്നെടുത്താല്‍ പിന്നെ രക്തം കാണാതെ തിരിച്ചിടാന്‍ പാടില്ല എന്നല്ലേ... പേന ഉന്തി തുടങ്ങിയ സ്ഥിതിക്ക് ഇനി വിപ്ലവം വിരിയിക്കാനുള്ള ശ്രമം തുടങ്ങാം  അല്ലേ ..

 "വരൂ ഈ തെരുവുകളിലേക്ക്‌ വരൂ, ഈ തെരുവുകളിലെ ചുംബനം കാണൂ " എന്ന്  വിപ്ലവ കവിത നമുക്ക്  തിരുത്തി എഴുതാമെന്ന് തോന്നുന്നു.  ചുംബന സമരത്തെ പറ്റി ആദ്യം എഴുതിയപ്പോള്‍, സത്യം പറയട്ടെ... ആ തീ ഇത്ര ആളി പടരുമെന്ന് വിചാരിച്ചില്ല.  പരസ്യമായി  ചുംബിക്കുന്നത് ശരിയോ തെറ്റോ ആവട്ടെ,  ആ സമര രീതിക്ക് ലഭിച്ച ശ്രദ്ധ , മറ്റേതു രീതിയില്‍ പ്രതിഷേധിച്ചാലും ലഭിക്കില്ലായിരുന്നു എന്നത് എല്ലാവരും സമ്മതിക്കും എന്ന് തോന്നുന്നു.    കേരളം എന്ന ഭ്രാന്താലയത്തിനു ഒരു shock treatment ആവശ്യമായിരുന്നു. അതു നല്‍കുന്നതില്‍  ഈ സമരം വിജയിച്ചു. ആ shock treatment  ഭ്രാന്ത് കുറച്ചോ  കൂട്ടിയോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

 എത്ര എത്ര മനുഷ്യരുടെയാണ്  കപട സദാചാര വാദങ്ങളും, പൊള്ളയായ മുഖം മൂടികളും വെളിയില്‍ വരുന്നത്.  ക്യാമറ പുറത്തു കൊണ്ടു വന്നില്ലായിരുന്നു എങ്കില്‍  മലയാളി ഹൌസിലെ വിക്രിയകള്‍ തെറ്റാവില്ലായിരുന്നു എന്ന മലയാളത്തിന്‍റെ സൈദ്ധാന്ധിക ഗുരുവിന്‍റെ വാക്കുകളില്‍ ഭൂരിപക്ഷം  മലയാളിയുടെ സദാചാര ബോധം ഉപസംഹരിക്കാം എന്ന് തോന്നുന്നു.  ഒന്നും തെറ്റല്ല, മറ്റൊരാള്‍ അത് കാണാത്തിടത്തോളം കാലം,  മറ്റാരും അറിയാത്തിടത്തോളം കാലം. വല്ലാത്ത ഒരു സദ്‌ ആചാരം.

മാന്യത  മലയാളിക്കെന്നും ഒരു മൂടുപടമാണല്ലോ. മറ്റാരെങ്കിലും ഉള്ളപ്പോള്‍ എടുത്തണിയേണ്ട ഒരു ആഭരണം. കാഴ്ചക്കാര്‍ ഇല്ലാത്തപ്പോള്‍ മാറ്റി വെയ്ക്കുന്ന ഒരു മുഖപടം.  സ്വകാര്യതയില്‍ നിങ്ങള്‍ പെണ്ണിനെ അവളുടെ അനുവാദമില്ലാതെ  പീഡിപ്പിച്ചോളൂ..... പരസ്യമാകാത്തിടത്തോളം അത് തെറ്റല്ല.  പക്ഷെ  പരസ്യമായി  പരസ്പര അനുവാദത്തോടെ നിങ്ങള്‍ സ്നേഹം പ്രകടിപ്പിക്കുന്നത് തെറ്റാണ് എന്ന മുഖം മൂടി.  നിയമങ്ങള്‍ അനുസരിക്കുന്നത് നിയമ പാലകരുടെ പിടിയില്‍ പെടാതിരിക്കാനാണ്  എന്ന ചിന്ത പോലെ. പിടിക്കപ്പെടില്ല  എന്ന ഉറപ്പുണ്ടെങ്കില്‍ നിയമ ലംഘനങ്ങള്‍ തെറ്റാവില്ല എന്ന വക്ര ബുദ്ധി.  ആദര്‍ശങ്ങളും സത്യസന്ധതയും ഒക്കെ പഴങ്കഥകള്‍, വിലയില്ലാത്ത നാണയത്തുട്ടുകള്‍.

എല്ലാവരും അമ്മമാരെയും പെങ്ങന്മാരേയും പെണ്മക്കളെയും പറ്റി ഓര്‍ത്തു വ്യകുലരാവുന്നു. ഒപ്പമുള്ള  ആണുങ്ങളെ പറ്റി ആരും ചിന്തിക്കുന്നില്ല.  "consent" എന്ന ഒരു  വാക്ക് മലയാളി കേട്ടിട്ട് പോലുമില്ല. പെണ്ണ് എന്നും അവനു  ഒരു ചരക്ക് ആണല്ലോ.  ആരൊക്കെയോ സംരക്ഷിക്കേണ്ട ഒരു വസ്തു. കല്യാണം വരെ അപ്പനാങ്ങളമാരും പിന്നെ ഭര്‍ത്താവും  ചങ്ങലയ്ക്കിട്ടു സുരക്ഷിതമായി കൊണ്ട് നടക്കേണ്ട  ഒരു വളര്‍ത്തുമൃഗം.  ആ വളര്‍ത്തു മൃഗം കൂട് തകര്‍ത്തു  പുറത്തിറങ്ങി  സ്വതന്ത്രമായി നടക്കുന്നത്  അവനു സഹിക്കാനാവുന്നതിനപ്പുറമാണ്.  പുരുഷന്  വഴങ്ങി ജീവിക്കുന്നതും പുരുഷന്‍റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു  അവന്‍റെ പിന്നില്‍ നില്‍ക്കുന്നതുമാണ്  ഉത്തമയായ  സ്ത്രീയുടെ ലക്ഷണങ്ങള്‍ എന്ന് അവന്‍ അവന്‍റെ വേദ പുസ്തകങ്ങളില്‍ എഴുതി വെച്ചിരിക്കുന്നു.  അത് കാണിച്ചു പെണ്മക്കളെ  അനുസരണയുടെ വഴിയില്‍ വളര്‍ത്തുന്നു. ചീത്തപ്പേരും, ദുഷ്കീര്‍ത്തിയും എന്ന് വേണ്ട, ചട്ടക്കൂടുകളില്‍ നിന്ന് വ്യത്യസ്തയാവാന്‍ ശ്രമിക്കുന്ന സ്ത്രീകളെ 'witch hunt '  നടത്താന്‍ ആവശ്യമായതെല്ലാം, അവന്‍ സമൂഹത്തില്‍ ഒരുക്കി വെച്ചിരിക്കുന്നു.  അധികമൊന്നും ചിന്തിക്കാതെ  ആരോ പറയുന്നതനുസരിച്ച്  ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 'നല്ല കുട്ടി ' എന്ന പട്ടം ചാര്‍ത്തി കൊടുക്കുന്നു.  ബലാത്സംഗത്തിന്‍റെ  ഇരയെ,  അസമയത്ത്  പുറത്തു പോയത് കൊണ്ടല്ലേ, നല്ല കുട്ടികള്‍ അങ്ങനെ ചെയ്യില്ല എന്ന് ഒറ്റപ്പെടുത്തുന്നു.


തെറ്റിന്‍റെയും ശരിയുടേയും  അതിര്‍ വരമ്പുകള്‍ നേര്‍ത്തതാണ്. സത്യം.  എന്‍റെ ശരികള്‍ വേറൊരാളുടെ തെറ്റാവാം,  മറിച്ചും..  പക്ഷെ, എന്‍റെ ശരികള്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുന്നത്  ഒരു വലിയ തെറ്റാണെന്ന് നാമെന്നാണാവോ തിരിച്ചറിയുന്നത്‌.  എഴുതപ്പെട്ട ഭരണഘടനയും, നിയമങ്ങളും ഒക്കെ ഉള്ള  ഒരു  രാജ്യത്തു,  അത് മാത്രം പോര, ഞാന്‍ പറയുന്നതെല്ലാം നിങ്ങള്‍ അനുസരിച്ചേ തീരൂ എന്ന് പറയുന്നവര്‍. എന്നെ പോലെ അല്ലാത്തതെല്ലാം വികൃതമാണെന്നു പറയുന്ന കുട്ടിയുടെ പോലെ ബാലിശമായ ചില ചിന്തകള്‍.

ശോഭന  എഴുതിയത് വായിച്ചു.  അപ്പോള്‍ ഓര്‍മ  വന്നത് പണ്ടൊരിക്കല്‍ ബോളിവുഡ് നടി കജോള്‍ അവരുടെ അമ്മയെ പറ്റി പറഞ്ഞത് ആണ്  - "അമ്മ മറ്റു പുരുഷന്മാരെ കെട്ടി പിടിക്കുന്നത്‌ കാണാന്‍ വയ്യ, അത് കൊണ്ട് അവരുടെ സിനിമകള്‍ കാണാറില്ല" എന്ന്.  ശോഭന എന്ന ആ മഹാ  നടിയോടുള്ള എല്ലാ ബഹുമാനത്തോടെയും ചിന്തിച്ചു പോവുകയാണ് - അവരുടെ മകള്‍ അങ്ങനെ പറഞ്ഞാലോ.. അവര്‍ പല പുരുഷന്മാരോടും  ഇഴുകി അഭിനയിച്ചത് തെറ്റല്ലേ എന്ന്.  പരപുരുഷന്‍റെ  സ്പര്‍ശനവും  ആലിംഗനവും ഒന്നും ഭാരത നാരികള്‍ക്ക്‌  യോജിച്ചതല്ല എന്ന് പറഞ്ഞാല്‍ ചെയ്തതൊക്കെ തെറ്റാണെന്ന് അവര്‍ക്ക് തോന്നുമോ. സദാചാരവും, ശരി തെറ്റുകളും ഒന്നും മറ്റാരിലും അടിച്ചേല്‍പ്പിക്കാനുള്ളതല്ല , അത്  സ്വന്തം മക്കള്‍ ആയാലും.   അവര്‍ സ്ക്രീനില്‍ ചെയ്ത  കാര്യങ്ങള്‍ അതിനു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാട്ടില്‍ ചിന്തിക്കാന്‍ പറ്റാത്തത്ര വലിയ തെറ്റായിരുന്നു.  കാലചക്രം മുന്നോട്ടുരുണ്ടേ  തീരൂ,  പിന്നോട്ടല്ല.


'എന്‍റെ മകള്‍ ചുംബിക്കട്ടെ'  എന്നൊക്കെ എഴുതാമോ.. ഇതൊക്കെ കണ്ടു കാര്‍ന്നോന്മാര്‍ എന്ത് വിചാരിക്കും എന്ന് പറയുന്നു എന്‍റെ ചില പ്രിയപ്പെട്ടവര്‍ . ശരി തെറ്റുകളുടെ  മാനദണ്ഡം കാര്‍ന്നോന്മാര്‍ എന്ത് വിചാരിക്കും,  നാട്ടുകാര്‍ എന്ത് പറയും എന്നതിലൊക്കെ  അളക്കുന്ന ഒരു സ മൂഹം.  ഇന്നലെ ചെയ്ത  അബദ്ധങ്ങള്‍ ഇന്നത്തെ ആചാരവും,നാളത്തെ നിയമവും ആവുന്ന ഒരു സമൂഹത്തില്‍, അനുസരണം ആണ് ശരി എന്നല്ല നമ്മള്‍ മക്കളെ പഠിപ്പിക്കേണ്ടത് .  തലമുറകളുടെ ദുരാചാരങ്ങളും, നിയമങ്ങളുമല്ല, മറിച്ചു ലോജിക് ആണ് ശരിയും തെറ്റും തിരിച്ചറിയാന്‍ ഉപയോഗിക്കേണ്ടതെന്ന് എന്നാണ്  നമ്മള്‍ പുതു തലമുറയെ പഠിപ്പിക്കുക ? അന്ധമായ പിന്തുടരലുകളും അനുസരണയുമാണ് ശരി എന്ന് പഠിപ്പിച്ച് ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍, നമ്മളെ കഴിഞ്ഞേ ആരും ഉള്ളൂ..  ഞാന്‍ ചെയ്തതു തെറ്റാണോ എന്ന് ചോദിക്കുമ്പോള്‍ 'തെറ്റല്ല, പക്ഷെ  നാട്ടുകാര്‍ എന്ത് വിചാരിക്കും'  എന്ന ഉത്തരം,  അതാണോ നമ്മള്‍ നമ്മുടെ മക്കള്‍ക്ക്‌ നല്‍കേണ്ടത്?

Tuesday, December 9, 2014

venue: our daughter's friend's birthday party.
we were about to leave and went to the hostess to say bye. The sweet and friendly lady came forward for a courtesy kiss and then suddenly stopped. Uttered something about cultural difference and blew me a kiss instead.
Back home my husband :  "you had this totally weird and freaked out expression when that lady came to hug; not so nice of you"
me : "She came to hug you?  I do not remember. And why would I freak out if she hugs you?"
him: "Not me, silly, She came to hug YOU and you freaked out"
me: "Oh.. possible.. Don't worry. I shall explain to her that I hail from a place where people get beaten up and taken to police custody for hugging/kissing. She would understand.. (and that she should get a room if she wants to hug me ;) )"

Sunday, December 7, 2014

എവിടുന്നോ കിട്ടിയത്

എവിടുന്നോ കിട്ടിയത്  :

"Kiss of love  (public kissing) ക്രൂരതയാണ്. അനാചാരമാണ്. അക്രമമാണ്. പട്ടിണി കിടക്കുന്ന മനുഷ്യരുടെ  മുന്നില്‍ നിന്ന് ബിരിയാണി കഴിക്കുന്ന പോലെ"

സത്യം  :)

ദാ.. ആ പട്ടിണി പാവങ്ങളൊക്കെ കൂടെ ബിരിയാണി തിന്നുന്നവരെ  ആക്രമിക്കുന്നു!

വാല്‍ക്കഷണം : എനിക്കു Nandi hills ല്‍ ഭക്ഷണ പൊതി തട്ടിപ്പറിച്ചോടുന്ന കുരങ്ങന്മാരെ ഓര്‍മ വരുന്നു :)

Sunday, November 30, 2014

നുണയുടെ മധുരം

നുണകള്‍ക്ക് അതി മധുരമാണെന്ന് പറഞ്ഞതാരാണാവോ..  "നിന്നെ വിഷമിപ്പിക്കാതിരിക്കാനല്ലേ" എന്ന് മറു പാതിയും "നീ എന്നെ വഴക്ക് പറയുമോ എന്ന് പേടിച്ചിട്ടല്ലേ" എന്ന് പുത്രിയും, "നീ എന്ത് വിചാരിക്കും എന്നോര്‍ത്തല്ലേ"  എന്ന് കൂട്ടുകാരും, ഞങ്ങള്‍ ഇങ്ങനെ അല്ലേ എന്ന് നാട്ടുകാരും....  അങ്ങനെ എല്ലാവരും ഒത്തിരി ഒത്തിരി പഞ്ചാര പൊതിഞ്ഞ നുണകള്‍ എനിക്ക് സമ്മാനിക്കുന്നു. ഇതിനിടയില്‍, സത്യത്തിന്‍റെ  കയ്പുമായി നടക്കുന്ന എന്നെ എല്ലാവര്‍ക്കും കയ്ക്കുന്നതില്‍ അദ്ഭുതമില്ല എന്ന് തോന്നുന്നു.  ഇല്ല  എനിക്ക് നുണകള്‍ ആണ് കയ്ക്കുന്നതെന്ന് പറയുമ്പോള്‍ എല്ലാവരും എന്നെ വീണ്ടും വീണ്ടും തിരുത്തുന്നു... സത്യമാണ് കയ്ക്കുന്നതെന്ന്. നുണകള്‍ക്ക് മധുരമാണെന്ന്. .. 

Thursday, November 20, 2014

സദാചാര ചിന്തകള്‍ക്കൊരു തുടര്‍ക്കുറിപ്പ്

ആദ്യമേ പറയട്ടെ, പേന കൊണ്ട് വിപ്ലവം വരുത്താമെന്നു വിശ്വസിച്ചു ഇറങ്ങി തിരിച്ച ഒരു പോരാളി അല്ല ഞാന്‍. മറ്റെന്തിനെക്കാളും അധികം മകളെയും കുടുംബത്തെയും സ്നേഹിക്കുന്ന ഒരു മലയാളി വീട്ടമ്മ മാത്രമാണ്. "മകളുടെ സുരക്ഷ" എന്ന ഭീതിയില്‍ നിന്നുയര്‍ന്ന ചിന്തകളാണ് ഞാന്‍ പങ്കു വെച്ചതും ഇനി കുറിക്കാന്‍ പോവുന്നതും.

"എന്‍റെ മകള്‍ ചുംബിക്കുന്നത് എനിക്ക് പ്രശ്നമല്ല" എന്ന് പറഞ്ഞതിന് ഞാന്‍ കേട്ട അസഭ്യങ്ങള്‍, അതാണ് മലയാളത്തെ, മലയാളി പുരുഷനെ ബാധിച്ചിരിക്കുന്ന സദാചാര പനി.  ചുംബനമെന്തെന്നോ സദാചാരം എന്തെന്നോ അറിയാത്ത എന്‍റെ പിഞ്ചു കുഞ്ഞിനെ പറ്റി അസഭ്യങ്ങള്‍ കമന്റ്റ്  ചെയ്തവര്‍. അവളെ ചുംബിക്കാം എന്ന് പറഞ്ഞ മനോരോഗികള്‍. ചേട്ടന്മാരേ,  നിങ്ങളെ പോലെ ഉള്ളവരെ ഇവിടെ ദിവസവും  കാണേണ്ടി വരുന്നില്ല എന്നതായിരുന്നു ഞാന്‍ എഴുതിയതിന്‍റെ രത്ന ചുരുക്കം. ഇനിയും നിങ്ങള്‍ക്ക് അത് മനസിലാക്കാന്‍ പറ്റിയില്ല എന്നതില്‍ എനിക്ക് ഖേദമുണ്ട്..  ഞാന്‍ എന്തോ പറഞ്ഞതിന്‍റെ പേരില്‍ എന്‍റെ പിഞ്ചു കുഞ്ഞിനെ അധിക്ഷേപിച്ച മലയാളി മാന്യന്മാര്‍ ഉത്തരം അര്‍ഹിക്കുന്നില്ല എന്നറിയാം. എങ്കിലും ചുമ്മാ ഒന്ന് പറയട്ടെ, ഈ പ്രപഞ്ചത്തിന്  ഒരു നീതിയും നിയമവും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഒരു പക്ഷെ മകള്‍ എന്ന സ്ഥാനത്ത് മകന്‍ ആയിരുന്നെങ്കില്‍ ഈ പറഞ്ഞ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നു എന്ന് തോന്നുന്നു.  ചെയ്യുന്നത് ആണ് ആവുമ്പോള്‍ മിടുക്കും, പെണ്ണ് ആവുമ്പോള്‍ അഴിഞ്ഞാട്ടവും ആവുമല്ലോ.  പീഡനങ്ങളില്‍ മാനം നഷ്ടപ്പെടുന്നത് പീഡിപ്പിക്കപ്പെട്ട  ആള്‍ക്കാവുന്ന രാജ്യം. ഇവിടെ സദാചാരം പെണ്ണിന് മാത്രം വേണ്ട ഒരു ആചാരമാണല്ലോ. പാതിവ്രത്യം  പോലെ ഒരു പത്നീവ്രതം നമ്മുടെ സംസ്കാരത്തില്‍ ഇല്ലല്ലോ. പെണ്ണിന്‍റെ ജീവിതം കോഴിമുട്ട ആണെന്നും തേങ്ങാക്കൊല ആണെന്നും പറയുന്ന കുറെ നായകന്മാരും കൂടെ ആവുമ്പോള്‍ ചിത്രം പൂര്‍ണം. മകള്‍ ഒരാളെ ചുംബിച്ചിട്ടു വേറൊരാളെ കല്യാണം കഴിച്ചാല്‍ എന്ത് ചെയ്യുമെന്ന് വേവലാതിപ്പെട്ട ചേട്ടന്മാരെ , അവളെ അവളുടെ പാട്ടിനു വിടൂ..

കുറച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥ ആണെന്ന്  തോന്നി. ഒന്ന് പശ്ചാത്യ രാജ്യങ്ങളില്‍ പലതിലും rape rate  ഇന്ത്യ യിലെക്കാളും കൂടുതലാണെന്ന വാദം. ടൈംസ്‌ ഓഫ് ഇന്ത്യ യിലെ ഒരു ആര്‍ട്ടിക്കിള്‍ അതിനുത്തരം തരുന്നുണ്ട്.  റേപ് ചെയ്യപ്പെടുമ്പോള്‍ മാനം പോവുന്നത് പെണ്ണിന്‍റെ  ആവുമ്പോള്‍, എത്ര പെണ്‍കുട്ടികള്‍ അത് റിപ്പോര്‍ട്ട്‌ ചെയ്യും എന്ന് നിങ്ങള്‍ക്ക് തോന്നുന്നു?  statistics കാണിക്കുന്നതിലും എത്രയോ ഇരട്ടിയാവും നമ്മുടെ നാട്ടിലെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ പോവുന്ന കുറ്റകൃത്യങ്ങള്‍.  ഈയിടെ ഒരു സിനിമയില്‍ പോലും കണ്ടു - ഒത്തിരി വില്ലന്മാരെ ഒറ്റയ്ക്കു നേരിടുന്ന സൂപ്പര്‍മാന്‍ നായകന്‍ ഭാര്യ rape ചെയ്യപ്പെട്ട കാര്യം പുറത്തു പറയരുതെന്നും പറഞ്ഞാല്‍ അവളുടെ മാനം പോവുമെന്നും അപേക്ഷിക്കുന്നത്. സിനിമയിലെ എന്തും ചെയ്യാന്‍ കഴിവുള്ള നായകന്‍റെ അവസ്ഥ ഇതാണെങ്കില്‍ എത്ര സാധാരണക്കാര്‍ അതിനു തുനിയും?

നിങ്ങള്‍ അടുത്ത് കാണുന്ന പെണ്‍കുട്ടിയോട് ചോദിക്കൂ - അവള്‍ എന്നെങ്കിലും ഒരു പൊതു സ്ഥലത്ത് വെച്ച് അസഭ്യമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന്. എനിക്കുറപ്പിച്ചു പറയാനാവും, ഇന്ത്യയിലെ, കേരളത്തിലെ ഓരോ പെണ്‍കുട്ടിയുടെയും ഉത്തരം "ഉവ്വ് " എന്നായിരിക്കും. ബസിലും ഓട്ടോയിലും യാത്ര ചെയ്യേണ്ടി വരുന്ന, ആള്‍ക്കൂട്ടത്തില്‍ നടക്കേണ്ടി വരുന്ന സാധാരണ പെണ്‍കുട്ടികളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ചുരിദാറിന്‍റെ  ദുപ്പട്ട ശരിയാണോ എന്ന് ഓരോ നിമിഷവും പരിശോധിക്കുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍. ഇനി ഈ മോശമായ തോണ്ടലുകള്‍, തലോടലുകള്‍, റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കൂ.. ആരും അതിനു ധൈര്യം കാണിക്കില്ല. അതൊന്നും നമ്മുടെ നാട്ടില്‍  "sexual assault" ആവുന്നില്ല. ആരും അത് റിപ്പോര്‍ട്ട്‌ ചെയ്യില്ല, അത് കൊണ്ട് തന്നെ ഒരു റെക്കോര്‍ഡിലും statistics ലും അതൊന്നും പെടുന്നുമില്ല. "domestic assault" അതിനു പുറമേ. ഭര്‍ത്താവു കള്ള് കുടിച്ചു വന്നു തല്ലുന്നതോ, സമ്മതമില്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോ ഒന്നും നമ്മുടെ നാട്ടില്‍  ഒരു കുറ്റമല്ല.

പിന്നെ, ഞാന്‍ ലോകം മുഴുവന്‍ യാത്ര ചെയ്തിട്ടില്ല. ലോക സംസ്കാരങ്ങളെ പറ്റി ആധികാരിക പഠനങ്ങളും നടത്തിയിട്ടില്ല.  ഉണ്ടെന്നു ഞാന്‍ അവകാശപ്പെട്ടുമില്ല. ന്യൂ യോര്‍ക്കില്‍ ഒരു പെണ്ണിന് എന്ത് സംഭവിക്കുന്നു എന്നെനിക്കറിയില്ല. ഞാന്‍ പറഞ്ഞത്, ഇവിടെ എനിക്ക് സുരക്ഷ തോന്നുന്നു, കേരളത്തിലേതിന്‍റെ നൂറിരട്ടി എന്നാണ്. നിങ്ങള്‍ക്ക് തര്‍ക്കിക്കാം. എനിക്ക് കൂട്ടായുള്ളത്, കേരളത്തിലെ ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്നു ജോലിക്ക് വേണ്ടി പല വിദേശ രാജ്യങ്ങളിലും താമസിക്കുന്ന, നൂറു കണക്കിന് വരുന്ന എന്‍റെ  കൂട്ടുകാരികളുടെ വാക്കാണ്‌. അവരുടെ അനുഭവമാണ്‌ ഞാന്‍ എഴുതിയതെന്ന സക്ഷ്യമാണ്. ഒരു പെണ്‍കുട്ടി പോലും എന്നോട് പറഞ്ഞില്ല - "ഇല്ല, എനിക്കിവിടെയും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്" എന്ന്.   നേരെ മറിച്ചു ഇവിടെയും, മറ്റു പലയിടങ്ങളിലും താമസിക്കുന്ന നൂറു കണക്കിന് കൂട്ടുകാരികള്‍ എന്നോട് പറഞ്ഞു തങ്ങള്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്, തങ്ങളുടെ ഭാഗ്യമാണ് തങ്ങളുടെ പെണ്മക്കളെ ഇവിടെ വളര്‍ത്താന്‍ പറ്റുന്നതെന്ന്. തങ്ങള്‍ അനുഭവിച്ചത് മക്കള്‍ക്ക്‌ അനുഭവിക്കേണ്ടി വരില്ല എന്നതാണ് അവരുടെ  ആശ്വാസം എന്ന്. ഉണ്ടായതു ആണ്മക്കള്‍ ആയപ്പോള്‍ ആശ്വാസം തോന്നി എന്ന് പറയുന്നു കേരളത്തില്‍ നിന്ന് മറ്റൊരമ്മ. ഇനിയും എന്തെങ്കിലും മാറ്റേണ്ടതുണ്ടെന്നു തോന്നുന്നില്ലെങ്കില്‍....

ഒരു വിദേശ രാജ്യത്തെത്തുമ്പോഴേക്കും, അതിനെപറ്റി നല്ലത് സംസാരിക്കുന്നതു അപ്പനെയും അമ്മയെയും തള്ളി പറയുന്നത് പോലെയാണെന്ന് ഒരു കൂട്ടര്‍ : ഞാന്‍ വ്യക്തമായി പറഞ്ഞു ; സ്വന്തം വീട്ടിലെ പട്ടിണി സഹിക്കുന്നത് അഭിമാനമാണ് എന്ന്. പക്ഷെ, സ്വന്തം വീട്ടില്‍, തനിക്കും തന്‍റെ മകള്‍ക്കും സുരക്ഷ ഇല്ലെങ്കില്‍, ഏതു അമ്മയും സാധ്യമെങ്കില്‍ അതുള്ള സ്ഥലം തേടി പോവും. അത്രയേ ഞാന്‍ പറഞ്ഞുള്ളൂ. എന്‍റെ മകള്‍ പരസ്യമായി ചുംബിക്കണം എന്നല്ല ഞാന്‍ പറഞ്ഞത്. അവള്‍ അത് ചെയ്യുന്നത് എനിക്ക് സഹിക്കാന്‍ പറ്റും, പക്ഷെ എനിക്കുണ്ടായ അനുഭവങ്ങള്‍ അവള്‍ക്കുണ്ടാവുന്നത് എനിക്ക് സഹിക്കാന്‍ ആവില്ല എന്നാണ്.

പാശ്ചാത്യ സംസ്കാരം എന്ന് പറഞ്ഞു വിറളി പിടിക്കുന്നവരോട് പറയട്ടെ, സംസ്കാരങ്ങളെ പറ്റി സംസാരിച്ചു തുടങ്ങിയാല്‍ അത് നീണ്ടു പോവും.  അതല്ല എന്‍റെ ഉദ്ദേശ്യം.  "personal space" എന്ന ഒരു സംഭവമുണ്ട്.  മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുന്ന മലയാളിക്ക് അറിയാത്ത ഒരു വ്യക്തി സ്വാതന്ത്ര്യം. എനിക്കിഷ്ടമല്ല PDA(പരസ്യ സ്നേഹ പ്രകടനം) . അതെന്‍റെ വ്യക്തിപരമായ താല്പര്യം. ഇവിടെ പരസ്യമായി ചുംബിക്കുന്നവരാരും എന്നെ അതിനു നിര്‍ബന്ധിക്കുന്നില്ല. എന്ത് വേണം  എന്നത് എന്‍റെ  തീരുമാനമാണ്. എന്തിടണം, എന്ത് ചെയ്യണം  എന്നത് എന്‍റെ താല്പര്യം. വഴിയില്‍ ചുംബിക്കുന്ന ആള്‍ക്കാരെ തുറിച്ചു  നോക്കാനോ   comment ചെയ്യാനോ പോവാത്തത്‌ എന്‍റെ മാന്യത.  അവരെന്നെ നോവിക്കുന്നില്ല  ഒരു വിധത്തിലും.  പക്ഷെ തിരക്കുള്ള ബസില്‍ എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചവനും എന്നെ വൃത്തി കേട്ട രീതിയില്‍ നോക്കി അസഭ്യം പറഞ്ഞവനും എന്നെ നോവിച്ചു.  ചുരിദാറിട്ട്  ദുപ്പട്ട പൊതിഞ്ഞു കേരളത്തില്‍ നടന്നപ്പോളാണ്‌ ഇതൊക്കെ നടന്നത്. ഒരു നൂറു വട്ടം ഞാനത് കണ്ടിട്ടുമുണ്ട്. മറ്റു പെണ്‍കുട്ടികള്‍  ഇരയാവുന്നതും. ആ ഒരു നിമിഷത്തെ ആ മുഖങ്ങളിലെ ദൈന്യത....  പ്രതികരിച്ചില്ലല്ലോ എന്ന കുറ്റ ബോധം എന്നെ വേട്ടയാടിയിട്ടുണ്ട്. പക്ഷെ, പ്രതികരിച്ചാല്‍ പോവുന്നത് ഞങ്ങളുടെ മാനം ആണെന്നാണല്ലോ അമ്മമാര്‍ ഞങ്ങളെ പടിപ്പിച്ചത്. അത് കൊണ്ട് ഞങ്ങള്‍ മിണ്ടാതെ, അറിയാത്ത മട്ടില്‍, മുഖം അമര്‍ത്തി തുടച്ചു നടന്നു പോയി. അയാള്‍ അടുത്ത ഇര യെ  തേടിയും.

 കുറ്റവാളികള്‍ എല്ലാ സമൂഹത്തിലും ഉണ്ടാവും. എവിടെയും. പക്ഷേ, കുറ്റകൃത്യങ്ങളോടുള്ള പൊതു സമൂഹത്തിന്റെ  പ്രതികരണം - അതാണ്  പ്രാധാന്യമര്‍ഹിക്കുന്നത്‌.  ഇവിടെ  അടുത്ത നാള്‍  ഒരു verbal racial assault നടന്നു.  പക്ഷെ, ചാനല്‍ പ്രതികരണങ്ങളിലാവട്ടെ, പത്രത്തിലാവട്ടെ, സോഷ്യല്‍ മീഡിയയിലാവട്ടെ, അവരെ അനുകൂലിച്ച് ആരും സംസാരിച്ചില്ല... ആരും.   എല്ലാവരും ഒറ്റക്കെട്ടായി അതിനെ അപലപിച്ചു. നേരെ മറിച്ചു  നമ്മുടെ  നാട്ടില്‍ നാല് വയസു കാരിയെ പീഡിപ്പിക്കുന്നവനെയും ന്യായീകരിക്കാനും, അവനോടു ക്ഷമിക്കാന്‍ പറയാനും  ഒരു പാട് പേര്‍.  പൊതു സ്ഥലങ്ങളില്‍ ഉപദ്രവിക്കുന്നവരോട്  പ്രതികരിക്കാന്‍ ശ്രമിക്കുമ്പോഴും,  ചുറ്റുമുള്ളവരുടെ പ്രതികരണം  ഇതാണ്.  ഇരയെ കുറ്റക്കാരിയാക്കുന്ന സമൂഹം.  ഒരു  നല്ല മനുഷ്യനെ ഗുണ്ടകള്‍ ചേര്‍ന്ന് മര്‍ദിച്ചു അവശനാക്കിയാല്‍ അയാളുടെ മാനം പോവുമോ? അത് പോലെ അല്ലേ ഇതും?  കയ്യേറ്റം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മാനം പോവുകയും കൈയേറ്റം ചെയ്തവന്‍ മിടുക്കനാവുകയും ചെയ്യുന്ന ദയനീയ അവസ്ഥ, കേരളത്തിലെ ഈ അവസ്ഥ ആണ് എന്നെ ഭയപ്പെടുത്തുന്നത്‌.

ഒരു ദശാബ്ദത്തിലേറെയായി ഇവിടെ താമസിക്കുന്ന, ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന മറ്റൊരു കൂട്ടുകാരി പറയുന്നു "ഞാന്‍ സമ്മതിക്കുന്നു, groping അനുഭവിക്കാതെ രക്ഷപെട്ട ഒരു പെണ്‍കുട്ടി പോലും ഇന്ത്യയില്‍ ഉണ്ടാവില്ല.  മറിച്ചു ഇവിടെ ഇത്ര കാലത്തിനിടയില്‍, സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്നോ, പൊതു  സ്ഥലങ്ങളിലോ ഒരു തെറ്റായ നോട്ടം പോലും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇത്തിരി ഇറങ്ങിയ കഴുത്തുള്ള ഡ്രസ്സ്‌ ഇട്ടു കുനിയേണ്ടി വരുമ്പോള്‍ പോലും, ഇവിടെ എനിക്ക് പേടിക്കണ്ട. ആരും അസ്ഥാനത്തേക്ക് നോക്കാറില്ല" എന്ന്. എന്നിട്ട് അവള്‍ പറഞ്ഞു. "Indian men will never change, not in a 1000 years".

ഇന്ത്യ മാറുമോ എന്നെനിക്കറിയില്ല. പക്ഷെ എല്ലാ കാര്യത്തിലും വളരെ മുന്നിലായ മലയാളിക്കെങ്കിലും മാറിക്കൂടെ.  സാക്ഷരതയിലും, അറിവിലും ഒക്കെ വളരെ മുന്നില്‍ നില്‍ക്കുന്ന നാം എന്തിനു സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെയും സുരക്ഷയുടെയും  കാര്യത്തില്‍ പിന്നോട്ട് പോവണം? ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെക്കാളും പിന്നോട്ട്.

സമ്മതിക്കുന്നു, ആദിവാസി ഭൂമി പ്രശ്നവും, അഴിമതിയും,  മറ്റനേകം പ്രശ്നങ്ങളും ഉണ്ട് നമ്മുടെ നാട്ടില്‍. പക്ഷെ ഒരു രീതിയില്‍ ഈ സമരം  പുറത്തു കൊണ്ട് വന്നത് കേരളത്തിലെ ഏറ്റവും വലിയ സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ ആണെന്ന് എനിക്ക് തോന്നുന്നു. 50 ശതമാനത്തില്‍ ഏറെ വരുന്ന സ്ത്രീ സമൂഹത്തിന്‍റെ.  "അമ്മയേം പെങ്ങളേം കൊണ്ടുവാടാ, ഞാന്‍ ചുംബിക്കാം"  എന്ന് വിളിച്ചു പറയാന്‍ ധൈര്യം കാട്ടുന്ന അധമനാണ് നമ്മുടെ സംസ്കാര രക്ഷകന്‍ എന്ന് കാണുമ്പോള്‍ ലജ്ജ തോന്നുന്നില്ലേ;  ബഹു ഭൂരിപക്ഷം മലയാളി  പുരുഷന്‍റെയും  സ്ത്രീയോടുള്ള മനോഭാവം ആ ഒരൊറ്റ വാക്യത്തില്‍ ക്രോഡീകരിക്കാം എന്നോര്‍ക്കുമ്പോള്‍ ഭയം ആവുന്നില്ലേ.  പക്ഷേ, മറിച്ചു ചിന്തിക്കുന്ന ഒരു പാട് സഹോദരങ്ങളെ ഞാന്‍ കാണുന്നു. അതെനിക്ക് പ്രത്യാശ നല്‍കുന്നു.





Tuesday, October 28, 2014

ചുംബനവും സദാചാരവും - ചില സ്ത്രീ (പക്ഷ) ചിന്തകള്‍


ഓര്‍മ വെച്ച നാള്‍ മുതല്‍ ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠ മാണെ ന്നൊക്കെ വായിച്ചു വളര്‍ന്നത്‌ കൊണ്ടാവും "ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകുന്ന ഒരു അന്തരംഗവും, കേരളമെന്നു കേട്ടാല്‍ ഞരമ്പുകളില്‍ തിളയ്ക്കുന്ന ചോരയും" ഒക്കെ ആയിരുന്നു എന്റേത്. കുണ്ട് കിണറ്റിലെ തവള കുഞ്ഞായ ഞാന്‍ വേറെ ഒരിടവും കണ്ടിട്ടില്ലായിരുന്നു എന്നത് സത്യം. പക്ഷേ ഒരിക്കലും സ്വന്തം രാജ്യത്തെക്കാള്‍ മറ്റൊരിടം ഇഷ്ടപ്പെടാന്‍ ആവും എന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.

അതെല്ലാം പഴയ കഥ. ഇപ്പോള്‍ ആദ്യമായി മാതൃ രാജ്യം വിട്ടു പുറത്തു വന്നപ്പോള്‍, സത്യം പറയട്ടെ - എനിക്കിവിടം ഇഷ്ടപ്പെട്ടു. അല്ല - സുന്ദരമായ പാതകളും വീടുകളും സൌകര്യങ്ങളും വൃത്തിയും അതിസുന്ദരമായ കടല്‍ തീരങ്ങളും പച്ചപ്പ് പുതച്ച നഗര വീഥികളും ഒന്നുമല്ല അതിനു കാരണം. അയല്‍ വീട്ടിലെ ഇലയെക്കാളും സ്വന്തം വീട്ടിലെ പട്ടിണി ആണ് അഭിമാനം എന്ന് വിശ്വസിക്കുന്ന എന്നെ മോഹിപ്പിക്കാന്‍ ഒരിക്കലും അയല്‍ നാടിന്‍റെ സമ്പല്‍ സമൃദ്ധിക്കാവില്ല..
 
പിന്നെ എന്താണ് എനിക്കിവിടം ഇഷ്ടമാവാനുള്ള കാരണം എന്നല്ലേ - എനിക്കിവിടെ സുരക്ഷിതത്വം തോന്നുന്നു. എന്‍റെ നാട്ടില്‍ ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്ന്. ഞാനൊരു ബിക്കിനി ഇട്ടു ഇറങ്ങിനടന്നാല്‍പോലും ആരും എന്നെ കണ്ണ് കൊണ്ട് പോലും റേപ് ചെയ്യില്ല  എന്നബോധം . മദാമ്മമാരുടെ ഇടയില്‍ഞാനൊരു കരിങ്കുരങ്ങ് ആയതു കൊണ്ടു ആണ് എന്ന് വിചാരിക്കണ്ട. ഹോളിവുഡ് സുന്ദരി മാരെ വെല്ലുന്ന സുന്ദരി മദാമ്മമാര്‍ പോലും ബിക്കിനി ഇട്ടു കടല്‍ തീരത്ത് നടക്കുമ്പോള്‍ ഒരൊറ്റ പുരുഷനും അവരെ കണ്ണ് കൊണ്ട് പാനം ചെയ്യാറില്ല.

ഒരു പക്ഷേ ഒരു പെണ്ണിന് മാത്രമേ അത് മനസിലാക്കാനാവൂ.. എന്‍റെ അനുവാദം ഇല്ലാതെ ആരും എന്നെ തൊടില്ല എന്ന വിശ്വാസം, വൃത്തികെട്ട നോട്ടങ്ങള്‍ എന്‍റെ വസ്ത്രം തുളച്ചു ആത്മാവിനെ വരെ മുറിവേല്‍പിക്കില്ല എന്ന ബോധം - അതാണ് സ്വാതന്ത്ര്യം. ഭാരതാംബ എന്ന എന്‍റെ മാതൃ രാജ്യത്തു എനിക്കില്ലാത്ത സ്വാതന്ത്ര്യം. കേരളം എന്ന സ്വര്‍ഗത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യം.

കുട്ടിത്തം വിട്ടു മാറുന്നതിനു മുന്‍പ് വഴിയില്‍ കണ്ട വികൃത ജന്മങ്ങള്‍. അവയവങ്ങള്‍ കാട്ടിയും അറപ്പുളവാക്കുന്ന നോട്ടങ്ങള്‍ കൊണ്ടും പൊള്ളിച്ച ശപ്ത ജീവികള്‍. ബസിലും തിരക്കുള്ള സ്ഥലങ്ങളിലും വന്ന ക്ഷണിക്കാത്ത തോണ്ടലുകള്‍, തലോടലുകള്‍. ഞാന്‍ വേറെ ആരുടേയും കാര്യമല്ല പറയുന്നത്. പ്രബുദ്ധ കേരളത്തിലെ എന്‍റെ ജീവിതത്തെ പറ്റിയാണ്. പരിചയമില്ലാത്ത പുരുഷന്‍ എന്നും ഒരു ഭീകര ജീവി ആയിരുന്നു. (പരിചയമുള്ള പുരുഷന്മാര്‍ മുറിവേല്പിച്ച കുട്ടികളെ പറ്റി മറക്കുന്നില്ല, ഞാന്‍ എന്നെ കുറിച്ചു മാത്രം ആണ് പറയുന്നത്)  തോണ്ടലുകള്‍ക്കും തലോടലുകള്‍ക്കും അപ്പുറമുള്ള മുറിവുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത് എന്‍റെ ഭാഗ്യം കൊണ്ടോ, അമ്മയുടെയും അമ്മൂമ്മയുടെം പ്രാര്‍ത്ഥന കൊണ്ടോ, പപ്പയുടെ കൈ ബലം കൊണ്ടോ - അറിയില്ല.

ഒരു മകള്‍ എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നിട്ടു കൂടെ അവള്‍ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ ആദ്യം തോന്നിയത് പേടി ആണ്. ഈ സമൂഹത്തില്‍, പോറല്‍ ഏല്‍ക്കാതെ അവളെ വളര്‍ത്താന്‍ എന്താണ് വേണ്ടതെന്ന ചോദ്യം.... ഭാഗ്യമാണോ, പ്രാര്‍ത്ഥന ആണോ.. എന്തിനാണ് എന്‍റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ ആവുക എന്ന്  അറിയില്ല.  ബാംഗ്ലൂര്‍ സ്കൂള്‍ സംഭവം മനസിനെ കീറി മുറിച്ചത് എന്‍റെ മകള്‍ക്കും ഏകദേശം അതേ പ്രായം ആയതു കൊണ്ടാവാം. സ്വന്തം മകളെ പറ്റി കൂടുതല്‍  ചിന്തിക്കുന്നത് സ്വാര്‍ത്ഥത ആവാം, പക്ഷെ, എന്‍റെ ഏറ്റവും വലിയ ഉത്തരവാദിത്വം അതല്ലേ - അവളുടെ സുരക്ഷ.

കോഴിക്കോട് സംഭവവും ചുംബന സമരവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സമയത്ത്, കേരളത്തിലെ സദാചാര പോലീസിനോട് ഞാന്‍ - ജീവിതത്തിന്‍റെ സിംഹ ഭാഗവും കേരളത്തില്‍ ജീവിച്ച ഒരു മലയാളി പെണ്ണ് ; ചെറുതാണെങ്കിലും  (അധമന്മാര്‍ക്ക്‌ വയസു പ്രശ്നമല്ലല്ലോ ; മൂന്നോ നൂറോ ആയാലും)  ഒരു പെണ്‍കുട്ടിയുടെ അമ്മ  -  പറയട്ടെ : നിങ്ങളുടെ, എന്‍റെ കേരളത്തില്‍ അനുഭവിച്ചതിന്‍റെ നൂറിരട്ടി സുരക്ഷ, പരസ്യമായി ആളുകള്‍ ചുംബിക്കുന്ന ഈ സ്ഥലത്ത് ഞാന്‍ അനുഭവിക്കുന്നു. പര്‍ദയിട്ടു കേരളത്തില്‍ നടക്കുന്ന പെണ്ണുങ്ങള്‍ പോലും അനുഭവിക്കുന്ന തറച്ചു നോട്ടവും തോണ്ടലും പീഡനങ്ങളും , ബിക്കിനി ഇട്ടു ഈ ബീച് കളില്‍ നടക്കുന്ന ഒരു പെണ്ണിനും അനുഭവിക്കേണ്ടി വരില്ല. പിന്നെ ആര്‍ക്കു വേണ്ടിയാണു നിങ്ങള്‍ സദാചാരം ഉറപ്പിക്കുന്നത്?

വ്യക്തിപരമായി പരസ്യ സ്നേഹ പ്രകടനത്തിനെ ഇഷ്ടപ്പെടാത്ത ഞാന്‍, ഒരു മലയാളിയുടെ എല്ലാ വികാരങ്ങളോടും കൂടെ പറയട്ടെ, എന്‍റെ മകള്‍ പരസ്യമായി ചുംബിക്കുന്നത് എനിക്ക് പ്രശ്നമല്ല;  അതവളുടെ സമ്മതത്തോടെ ആയിരിക്കുന്നിടത്തോളം കാലം. പക്ഷെ, എന്‍റെ മകളുടെ സമ്മതം ഇല്ലാതെ ഒരു ഞരമ്പ്‌ രോഗി അവളുടെ രോമത്തില്‍ പോലും തൊടുന്നത് എനിക്ക് സഹിക്കില്ല. അത് കൊണ്ട് തന്നെ, അവസരം കിട്ടിയാല്‍, എന്‍റെ മകള്‍ ഇവിടെ വളരുന്നതാണ് എനിക്കിഷ്ടം. കേരളം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും എന്‍റെ ഞരമ്പുകളില്‍ ചോര തിളയ്ക്കുമെങ്കിലും, ജന്മഭൂമിയെ ഞാന്‍ പ്രാണ വായു പോലെ സ്നേഹിക്കുന്നെങ്കിലും. കാരണം ഞാന്‍ ആദ്യം ഒരു അമ്മ ആണ്, പിന്നെ ഒരു സ്ത്രീയും!.. എന്‍റെ മകളുടെ സുരക്ഷ ആണ് എനിക്കേറ്റവും വലുത്.

ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കൂ... ഞങ്ങള്‍ പെണ്ണുങ്ങള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അനുഭവിക്കുന്നത് എന്താണെന്ന്. പെണ്ണുങ്ങളുടെ ശരീരത്തിലേക്ക് അവളുടെ സമ്മതത്തോടെ അല്ലാതെ ഉള്ള കടന്നു കയറ്റങ്ങള്‍ എതിര്‍ക്കാന്‍ നോക്കൂ.. അല്ലാതെ അവള്‍ അവളുടെ കാമുകനെ ചുംബിക്കുന്നത് ഒളിഞ്ഞു നോക്കി "എനിക്കും വേണം" എന്ന ആര്‍ത്തിയോടെ, അവരെ ആക്രമിക്കാതെ. പെണ്ണ് ഒരു വസ്തുവല്ല; നിങ്ങളെ പോലെ എല്ലാ അവകാശങ്ങളും ഉള്ള ഒരു മനുഷ്യന്‍ ആണ്.



Wednesday, October 1, 2014

ചില ചിന്തകള്‍

വെറുതെ ഒന്നുകൂടെ ഇത് വായിച്ചപ്പോള്‍ തോന്നി , ആകെ വിഷാദമയം ആണോ എന്ന്.. പണ്ടെന്നോ "ശോക കാവ്യങ്ങള്‍എഴുതുന്നതല്ല കഴിവ്, പി കുഞ്ഞിരാമന്‍ നായരെ പോലെ എഴുതുന്നതാണ് കഴിവ്" എന്ന് പറഞ്ഞ കൂട്ടുകാരനോട് തര്‍ക്കിച്ചതോര്‍മ വരുന്നു. Our sweetest songs are those that tell of saddest thought എന്നു Shelley യും ശോകത്തില്‍ നിന്നാണ് ശ്ലോകമുണ്ടാകുന്നതെന്ന് വാല്മീകിയും പറഞ്ഞിട്ടുണ്ടെന്ന്.. ശോകത്തിന്‍റെ സംഗീതമാണ് ഏറ്റവും സുന്ദരം എന്ന് ഞാന്‍ വിശ്വസിക്കുന്നെങ്കിലും  എഴുതുന്നതു കഥയോ കവിതയോ അല്ലാത്തത് കൊണ്ട് അതിനിവിടെ പ്രസക്തി ഇല്ല എന്നറിയാം :)  ഓര്‍മകള്‍ക്കൊരു അടുക്കും ചിട്ടയും ഇല്ലാത്തതു കൊണ്ടും നഷ്ടപ്പെട്ടവ എപ്പോഴും ഏറ്റവും പ്രിയപ്പെട്ട ഓര്‍മകള്‍ ആവുന്നതു കൊണ്ടും, ആദ്യം മനസിലേക്ക് വന്നതൊക്കെയും വിട്ടു പോയവരുടെ ഓര്‍മകളാണ്.. അത്ര മാത്രം.

ജീവിതം തീരെ ചെറുതാണെന്നും ഓരോ നിമിഷവും അതിന്‍റെ പൂര്‍ണതയില്‍ ജീവിക്കണം എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. വേദനിപ്പിച്ച ചില സുഹൃത്തുക്കളെ പറ്റിയുള്ള ഓര്‍മകള്‍ പോലും ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. ക്ഷമിക്കുന്നതും മറക്കുന്നതും അല്ലേ സന്തോഷത്തിലേക്കുള്ള വാതില്‍ :)

മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരെ ഓര്‍ക്കുമ്പോഴും ആദ്യം വരുന്ന ചിന്ത അതല്ലേ.. ജീവിതം എത്ര ചെറുതാണ്. ഏതു നിമിഷവും കൈ വിട്ടു പോയേക്കാവുന്ന സൗഭാഗ്യം... അഞ്ചു വയസുകാരിയുടെ പൊട്ടിച്ചിരികളില്‍, മുടിയിഴകളെ തലോടുന്ന കാറ്റില്‍, മഴത്തുള്ളികളില്‍ പുളകിതയാവുന്ന ഭൂമിയുടെ ഗന്ധത്തില്‍, കാലിനെ ഇക്കിളിപ്പെടുത്തുന്ന തിരയുടെ സ്പര്‍ശത്തില്‍, ആസ്വദിച്ച് കഴിക്കുന്ന ഒരു ഊണില്‍, പ്രിയപ്പെട്ടവരുടെ ഒരു സ്നേഹ വാക്കില്‍  ഒക്കെ ഞാന്‍ അനുഭവിക്കുന്നു.. ആ സൗഭാഗ്യം.. നമുക്കെല്ലാവര്‍ക്കും വേണ്ടത് അതൊക്കെ തന്നെ അല്ലേ.. ഇത്തിരി സ്നേഹം, അതിന്റെ സന്തോഷങ്ങള്‍ :)

Tuesday, September 23, 2014

Augustന്‍റെ നഷ്ടം

ഇന്നലെ എന്‍റെ മകള്‍ എന്നോട് പറഞ്ഞു - "Mamma, I want to live with you guys forever" ഞാന്‍ പറഞ്ഞു "of course dear, you can" . അവള്‍ - "No, Mamma, I don't want to die. I don't want you to die". അഞ്ചു വയസുകാരിയെ മരണത്തിന്‍റെ അനിവാര്യതയെ പറ്റി എങ്ങനെ പറഞ്ഞു മനസിലാക്കും എന്നറിയാതെ ഞാന്‍ പറഞ്ഞു -"We can meet in heaven my dear" . എന്നെ ദൈവവിശ്വാസിയാക്കുന്ന പ്രേരണ - പ്രിയപ്പെട്ടവരെ സ്വര്‍ഗത്തില്‍ വീണ്ടും കാണാമെന്ന സ്വപ്നം -  അങ്ങനെ ഞാന്‍ എന്‍റെ മകള്‍ക്കും പകര്‍ന്നു കൊടുത്തു. ചെയ്തത് ശരിയാണോ എന്നറിയില്ല, എങ്കിലും എന്നെന്നേക്കുമായി നഷ്ടപ്പെടുക എന്നതൊന്നും ഉള്‍ക്കൊള്ളാനുള്ള പ്രായമായില്ലല്ലോ അവള്‍ക്കെന്നു സമാധാനിച്ചു.


മരണം നമ്മുടെ കൈയില്‍ നിന്ന് പിടിച്ചു വാങ്ങി പോയ പ്രിയപ്പെട്ടവര്‍ എല്ലാവര്‍ക്കും ഉണ്ടാവും.. എന്‍റെ ബാല്യത്തിലെ ഏറ്റവും വലിയ ഭയം എന്‍റെ അമ്മച്ചി (മുത്തശ്ശി) മരിച്ചു പോവുമോ എന്നതായിരുന്നു.. എന്‍റെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂട്ട് നിന്ന അമ്മച്ചി.. അതു കൊണ്ടു തന്നെ മരണം എന്ന വാക്കു പോലും ആദ്യം മനസിലെത്തിക്കുന്നത് അമ്മച്ചിയുടെ മുഖമാണ്. പക്ഷെ എണ്‍പത് വയസില്‍ മരിച്ച അമ്മച്ചിയെ പറ്റി അല്ല ഇത്.. അന്‍പതിന്‍റെ ചെറുപ്പത്തില്‍ എന്നെ വിട്ടു പോയ ഒരാളെ പറ്റിയാണ് - Mrs ഭുവന മേനോന്‍!

ഒരു ഓഗസ്റ്റില്‍ ആണ് ഞാന്‍ ആദ്യം അവരെ കാണുന്നത്. ഒരു ഓണക്കാലത്ത്. പുതിയ സ്ഥലത്തേക്ക് വീട് മാറിയതിനു ശേഷം day care center അന്വേഷിച്ചു നടക്കുമ്പോള്‍. ഒറ്റ നോട്ടത്തില്‍ തന്നെ സ്നേഹം തോന്നിപ്പിക്കുന്ന മുഖം. സൗന്ദര്യവും ആഭിജാത്യവും സ്നേഹവും ഒരു പോലെ നിറഞ്ഞ മുഖം. മുപ്പതു വയസില്‍ ഒട്ടും കൂടുതല്‍ തോന്നില്ല. ഒരു ബാല്യത്തിന്‍റെ ഊര്‍ജവും പ്രസരിപ്പും. എനിക്ക് മാത്രമല്ല, ഒന്നേകാല്‍ വയസുള്ള എന്‍റെ മകള്‍ക്കും ഒറ്റ നോട്ടത്തില്‍ ആളെ ഇഷ്ടമായി. Stranger anxiety ഉണ്ടായിട്ടും അവള്‍ അവരുടെയൊപ്പം ചിരിച്ചു കൊണ്ട് പോയി. അതിനകം 5-6 day care center കള്‍ കണ്ട എനിക്ക് തീരുമാനം എടുക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. 2 വര്‍ഷം നീണ്ട സുന്ദരമായ ഒരു ബന്ധത്തിന്റെ തുടക്കം.

അങ്ങനെ എന്‍റെ മകള്‍ ദിവസത്തിന്‍റെ  ഭൂരിഭാഗവും Little Einstein play school ല്‍ ചെലവഴിച്ചു തുടങ്ങി.  ആദ്യമായി അവളെ ഓര്‍ത്തു ടെന്‍ഷന്‍ അടിക്കാതെ ഞാന്‍ ഓഫീസി ലും പോയി തുടങ്ങി.  അവര്‍ എനിക്ക് എന്നും ഒരു അദ്ഭുതമായിരുന്നു. കുട്ടികളുടെ ഭക്ഷണം ആയമാരെ കൊണ്ട് പാചകം ചെയ്യിക്കാതെ സ്വയം ഉണ്ടാക്കി, അവരുടെ എല്ലാ കാര്യവും ശ്രദ്ധിച്ച്.. ആദ്യമായി ആണ് ഞാന്‍ അങ്ങനെ ഒരാളെ കണ്ടത്. പനി വരുമ്പോള്‍ വീട്ടില്‍ പോയി vegetable soup ഉം കഞ്ഞിയും ഉണ്ടാക്കി കൊടുത്തും, നല്ല  പെരുമാറ്റവും,  table manners ഉം തൊട്ടു സകലതും പഠിപ്പിച്ചും, അവര്‍ എന്നും എന്നെ അദ്ഭുതപ്പെടുത്തി കൊണ്ടേ ഇരുന്നു.

പതുക്കെ പതുക്കെ മോള്‍ക്കു മാത്രമല്ല എനിക്കും ഒരു അമ്മ പോലെ ആയി അവര്‍. എന്തിനും സ്നേഹത്തോടെ ഉപദേശിക്കുന്ന അമ്മ. Play school anniversary  day ല്‍ കൊച്ചു കുട്ടികളുടെ കലാപരിപാടികള്‍ കണ്ടു നിറഞ്ഞ മനസോടെ, അഭിമാനത്തോടെ നില്‍ക്കുന്ന ആ മുഖത്തെ passion എന്നെ വീണ്ടും അതിശയിപ്പിച്ചു.

പ്ലേ സ്കൂളിലെ സ്നേഹം വിട്ടു മോള്‍ മെയിന്‍ സ്ട്രീം സ്കൂളില്‍ ചേര്‍ന്നു. എങ്കിലും ഉച്ചയ്ക്ക് അവള്‍ അവള്‍ടെ പ്രിയപ്പെട്ട ഭുവന മാം ന്‍റെ അടുത്തേക്കായിരുന്നു പോവുന്നത്. അങ്ങനെ സ്കൂള്‍ തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞു അവളില്‍ ആകെ ഒരു മാറ്റം. എല്ലാ ദിവസവും രാവിലെ എണീക്കുമ്പോള്‍ അവള്‍ കരയും Mamma എനിക്ക് school ല്‍ പോവണ്ട, day care ല്‍ പോയാല്‍ മതി എന്ന്. ആദ്യമൊക്കെ മടി ആണെന്ന് വിചാരിച്ചെങ്കിലും പിന്നെ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നി. എത്ര ചോദിച്ചിട്ടും അവള്‍ കാര്യം പറഞ്ഞില്ല. ഒടുവില്‍ ഒരുപാടു ചോദിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദിവസം അവള്‍ ഭുവന മാം നോട് പറഞ്ഞു, ടീച്ചര്‍ വഴക്ക് പറഞ്ഞു എന്ന്.

ഈ പ്രശ്നങ്ങള്‍ക്കിടയില്‍, എന്നും വിളിച്ചും സംസാരിച്ചും ഞാനും മോള്‍ടെ  ഭുവന മാം ന്‍റെ സ്നേഹം അറിഞ്ഞു തുടങ്ങി. എങ്ങനെയോ എവിടെയോ വെച്ച് എനിക്കും അവര്‍ ഒരു അമ്മ ആയതു പോലെ. എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരമുള്ള, ഏതു വിഷമത്തിനും സമാധാനം കണ്ടു പിടിക്കുന്ന അമ്മ.  2 ദിവസം വിളിച്ചില്ലെങ്കില്‍ പിന്നെ വിളിക്കുമ്പോള്‍ അവര്‍ ചോദിക്കും - "എന്തേ, എവിടെ ആയിരുന്നു, കുറച്ചു ദിവസമായല്ലോ". "Looks like she is your best friend now" എന്ന ഭര്‍ത്താവിന്റെ കളിയാക്കല്‍ ഒന്നും ഞാന്‍ ഗൌനിച്ചില്ല.
Retire ചെയ്തു Mysore താമസിക്കണം എന്ന പ്ലാനും, മോളുടെ career വിശേഷങ്ങളും, മോളുടെ കല്യാണം എന്ന സ്വപ്നവും എല്ലാം അവരും എന്നോട് പങ്കു വെച്ചു.  Asthma patient ആയിരുന്ന അവര്‍ അതിന്‍റെ ബുദ്ധിമുട്ടുകളില്‍ ഒരിക്കല്‍ പറഞ്ഞു - "Looks like Bangalore climate is not good for me."  പിന്നെ എന്നോ അവര്‍ പറഞ്ഞു, അവര്‍ടെ physician പറഞ്ഞു - "There is a cardiac murmur. You should consult a cardiologist and do ECG" എന്ന്. . Pregnancy timeല്‍ എനിക്കും cardiac murmur ഉണ്ടായിരുന്നത് കൊണ്ടാണോ എന്നറിയില്ല, ഞാനും അത്ര പേടിച്ചില്ല. എങ്കിലും പിന്നെ വിളിക്കുമ്പോള്‍ ഒക്കെ ഞാന്‍ ചോദിച്ചു..  cardiologist നെ കണ്ടോ എന്ന്. എന്നോ അവര്‍ പറഞ്ഞു, "Yeah, I checked with a family friend who is a cardiologist. He said I am fine. You know what, I am telling you this for the first time. I don't want to tell my husband or my daughter. They would ask me to close the school. I don't want to do that. its like my baby".

അതെ, എനിക്കറിയാമായിരുന്നു അത്.. How passionate she was about that  എന്ന്. Business minded ആയ ആളുകള്‍ക്കിടയില്‍, അത് വരെ മുടക്ക് മുതല്‍ പോലും അവര്‍ക്ക് തിരിച്ചു കിട്ടിയിട്ടില്ല എന്നും, സ്കൂള്‍ അവര്‍ക്ക് സാമ്പത്തികനഷ്ടം മാത്രമാണെന്നും എനിക്കറിയാമായിരുന്നു.

cardiologist ഫ്രണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞ സമാധാനത്തില്‍ ഞങ്ങള്‍ ആ murmur ന്‍റെ കാര്യം മറന്നു. പിന്നെ എപ്പോഴോ അവര്‍ക്ക് ശ്വാസം മുട്ടല്‍ വല്ലാതെ കൂടി തുടങ്ങി. അവര്‍ പറഞ്ഞു - " I am trying everything, Yoga, meditation, still I am not feeling better. I am not well" - അത് കേട്ടപ്പോഴും എന്ത് കൊണ്ട് ദൈവമേ ഞാന്‍ ആ murmur ന്‍റെ കാര്യം ഓര്‍ത്തില്ല ! ഒടുവില്‍ ഒരു ഞായറാഴ്ച വൈകുന്നേരം ഒരു മെസ്സേജ് - school won't open tomorrow, Mrs Menon is in hospital. എത്ര വയ്യെങ്കിലും സ്കൂള്‍ തുറക്കുന്ന മാം ന് എന്ത് പറ്റി എന്നാലോചിച്ചു ഞാന്‍ അവരുടെ മകളെ വിളിച്ചു. She is in ICU എന്ന് മകള്‍ പറഞ്ഞു. അപ്പോഴും സീരിയസ് ആയി എന്തെങ്കിലും ആവും എന്ന് എന്‍റെ മനസിന്‌ വിശ്വസിക്കാന്‍ സാധിച്ചില്ല. How can anything happen to the ever energetic, happiness radiating Mrs Bhuvana Menon.

പിറ്റേന്ന് ഞങ്ങള്‍ അവരെ കാണാന്‍ hospital ല്‍ പോയി. അപ്പോഴാണ് അറിഞ്ഞത് - She had a cardiac arrest.  ഒരാഴ്ചയായി അവര്‍ ആസ്ത്മ ബുദ്ധിമുട്ടുകള്‍ എന്ന് വിചാരിച്ചിരുന്നത് cardiac പ്രോബ്ലം ആയിരുന്നു എന്ന്. അവര്‍ ഇപ്പോ Comma യില്‍ ആണെന്ന്. എന്‍റെ മൂന്നു വയസുകാരിയെ അകത്തു കയറ്റണ്ട എന്ന് അവര്‍ പറഞ്ഞു. ഞാനും ഭര്‍ത്താവും അകത്തു കയറി.. ആദ്യമായി, ചിരി ഇല്ലാതെ ആ മുഖം , ട്യൂബ് കളുടെ ഇടയില്‍ തളര്‍ന്നു ആ മുഖം. തിരിച്ചു പോവാന്‍ കാറില്‍ കയറിയപ്പോള്‍ എന്‍റെ  മകള്‍ പറഞ്ഞു - ഞാന്‍ ഭുവന മാം നെ കണ്ടു, മൂക്കില്‍ ട്യൂബ് ഉണ്ടായിരുന്നു. ചിലപ്പോള്‍ സംസാരത്തില്‍ നിന്ന് അവള്‍ പിടിച്ചെടുത്തതാവും, പക്ഷെ എന്തോ.. പ്രിയപ്പെട്ട കുട്ടിയെ കാണാന്‍ മാം വന്നു എന്ന തോന്നലുണ്ടായി എനിക്ക്. അതോടെ അത് വരെ ഉണ്ടായിരുന്ന പ്രതീക്ഷയ്ക്ക് ഒരു മങ്ങല്‍ പോലെ. അവര്‍ സുഖമാവും എന്നായിരുന്നു അത് വരെ എന്‍റെ പ്രതീക്ഷ.

ഒടുവില്‍ Wednesday അവര്‍ പോയി. Young and energetic Mrs Menon അങ്ങനെ ഓര്‍മ മാത്രം ആയി. അവരുടെ മകള്‍ എന്നോട് പറഞ്ഞു "There was nothing more we could do" എന്ന്.. എനിക്കറിയില്ല.. ഞാന്‍  ഒന്ന് കൂടെ നിര്‍ബന്ധിച്ചിരുന്നെങ്കില്‍.. അവര്‍ ECG test ചെയ്തിരുന്നെങ്കില്‍.. ഇങ്ങനെ ആവില്ലായിരുന്നു എന്ന കുറ്റബോധം എന്നെ കാര്‍ന്നു തിന്നുമ്പോള്‍ എനിക്കെന്തു മറുപടി പറയാനാവും! "It's not your mistake, it was her destiny" എന്ന് എല്ലാവരും എന്നെ സമാധാനിപ്പിക്കുമ്പോഴും എനിക്കറിയില്ല, എന്ന് എനിക്ക് എന്നോട് ക്ഷമിക്കാനാവും എന്ന്. എന്നെനിക്ക് സമാധാനിക്കാനാവും എന്ന്.

പിന്നെ സ്കൂളില്‍ നടന്ന അനുസ്മരണത്തില്‍ ഓരോ രക്ഷകര്‍ത്താവിനും ഉണ്ടായിരുന്നു അവരെ പറ്റി സ്നേഹം നിറഞ്ഞ ഒരുപാടു കഥകള്‍ പറയാന്‍. ഓരോ കുട്ടിയുടെയും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഓര്‍മിച്ചു ചെയ്യുന്ന ഭുവന മാം. ആ കുഞ്ഞുങ്ങള്‍ക്ക് അതൊരു നഷ്ടമായി എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഞാന്‍ മാത്രം അവിടെ ഇരുന്ന് വേദനയോടെ ഓര്‍ത്തു; എന്‍റെ മകള്‍ മറന്നാലും എനിക്കവരെ മറക്കാനാവില്ലല്ലോ എന്ന്...  അങ്ങനെ ഒരു ഓണക്കാലം എനിക്ക് തന്ന ആ പുണ്യം, വീണ്ടുമൊരു ഓണക്കാലത്ത് എന്നെ വിട്ടു പോയി. ഇപ്പോള്‍ വീണ്ടുമൊരു ഓണം വന്നു പോവുമ്പോള്‍ ആ സ്നേഹത്തെ പറ്റി ഓര്‍ക്കാതിരിക്കാന്‍ എനിക്കാവില്ലല്ലോ...

Tuesday, September 16, 2014

ഓര്‍മ്മകള്‍

വെറുതെ ഓര്‍മകളില്‍ ഒഴുകി നടക്കുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്. ഓര്‍മകള്‍ എഴുതി സൂക്ഷിക്കണം എന്ന്. ചിലരെ പറ്റിയെങ്കിലും എഴുതണം. ഇനി ഒരിക്കലും മടങ്ങാത്ത പോലെ എന്നെ വിട്ടു പോയ ചിലരെ പറ്റി എങ്കിലും... എപ്പോഴെങ്കിലുമൊക്കെ അനുഭവിചിട്ടില്ലേ , ചില ഓര്‍മകള്‍ വന്നു തൊടുമ്പോള്‍ തന്നെ കണ്ണിന്റെ കോണില്‍ പൊടിയുന്ന അശ്രുകണം . മനസിലെ വികാരങ്ങള്‍ അതു പോലെ പകര്‍ത്താന്‍ ആവില്ലായിരിക്കും, പക്ഷേ ഒരു ശ്രമം!

ഹൃദയത്തില്‍ തൊടുന്ന ചില നന്മകള്‍.. പിന്നെ പ്രിയപ്പെട്ട ചില ഓര്‍മകളും... ഒരുപക്ഷെ ഓര്‍മ ചിതലരിച്ചു  പോയി എനിക്കു തന്നെ അവയൊക്കെ നഷ്ടമായാലോ.. പ്രിയപ്പെട്ടതിനെ ഒക്കെ നെഞ്ചോടു ചേര്‍ത്ത് പിടിക്കാനുള്ള ഒരു ശ്രമം. ഓര്‍മിക്കുമ്പോള്‍ കണ്ണ് നനയുന്ന ചില ഓര്‍മകള്‍ കുറിച്ചു വെച്ചേ പറ്റൂ എന്ന ഒരു തോന്നല്‍.. ഞാന്‍ എഴുതി തുടങ്ങട്ടെ, എനിക്കായി എങ്കിലും!